operation-ganga

കീവ്: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയിനിലെ സുമിയിൽ അവശേഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നത് ആരംഭിച്ചു. രക്ഷാദൗത്യത്തിനായുള്ള ബസ് എത്തിച്ചേർന്നു. ആദ്യം പെൺകുട്ടികളെയാണ് ഒഴിപ്പിക്കുന്നത്. യുക്രെയിനിലെ നാലിടങ്ങളിൽ റഷ്യ വെടിനിറുത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്.

കീവ്, മരിയോപോൾ, ഖർക്കീവ്, സുമി എന്നിവിടങ്ങളിലാണ് വെടിനിറുത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.30ന് വെടിനിറുത്തൽ പ്രാബല്യത്തിൽ വരുമെന്ന് റഷ്യ അറിയിച്ചിരുന്നു. യുദ്ധഭൂമിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി റഷ്യ കൈക്കൊണ്ടത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ അഭ്യർത്ഥന മാനിച്ചാണ് റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ചത്.

ശനിയാ‌ഴ്‌ച യുക്രെയിനിലെ രണ്ടിടങ്ങളിൽ വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും റഷ്യ ഷെല്ലാക്രമണം തുടർന്നിരുന്നു. അതോടെ, മരിയോപോൾ നഗരത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. വ്യാപകമായ വിമർശനങ്ങൾ ഉയർന്നതോടൊണ് വീണ്ടും വെടിനിർത്തൽ പ്രഖ്യാപനം വന്നത്. മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നയിടമാണ് സുമി. ഈ വെടിനിറുത്തൽ ഏറ്റവുമധികം ആശ്വാസമാകുന്നതും ഇന്ത്യക്കാർക്ക് തന്നെയാകും.