
തിരുവനന്തപുരം : ഹോട്ടൽമുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് സംശയ. കൊല്ലപ്പെട്ട ഗായത്രിയുടെ ഫോണിലേക്ക് ബന്ധു വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് പ്രവീൺ ആയിരുന്നു, ആരാണെന്ന് ചോദിച്ചപ്പോൾ കെട്ടിയവനാണെന്നായിരുന്നു മറുപടി. ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ ഇപ്പോൾ പറ്റില്ലെന്നായിരുന്നു പ്രവീണിന്‍റെ പ്രതികരണം. ഗായത്രി കൊല്ലപ്പെട്ട ദിവസം ഏഴ് മണിക്കാണ് ബന്ധു ഗായത്രിയുടെ ഫോണിലേക്ക് വിളിക്കുന്നത്. മഹിത (ഗായത്രിയെ വീട്ടില്‍ വിളിക്കുന്ന പേര്) യുടെ ബന്ധു എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് അവര്‍ സംസാരിക്കുന്നത്. ഇവർ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോണ്‍ ഗായത്രിക്ക് കൈമാറാന്‍ പ്രവീണ്‍ തയ്യാറായില്ല
നഗരത്തിലെ പള്ളിയിൽ വെച്ചു താലി കെട്ടിയതുൾപ്പെടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രവീണിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ പൊലീസ് ഇതു പൂർണമായും വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നുള്ള അന്വേഷണം നടക്കുകയാണ്.
പ്രവീണിന്‍റെ നിലവിലുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു പ്രവീൺ ഉറപ്പു കൊടുത്തിരുന്നെങ്കിലും അതിനു തയാറായിരുന്നില്ല. ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനായിരുന്നു പ്രവീണിന്‍റെ പദ്ധതി. പിന്നീട് ഗായത്രിയെ ആശ്വസിപ്പിക്കാന്‍ 2021 ഫെബ്രുവരിയില്‍ തിരുവനന്തപുരത്തെ ഒരു പളളിയിൽ വച്ച് പ്രവീണ്‍ അവരെ താലികെട്ടുകയായിരുന്നു. ഈ ചിത്രങ്ങൾ ഇരുവരും രഹസ്യമായി സൂക്ഷിച്ചു.