
തിരുവനന്തപുരം: വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നെന്ന് റൂറൽ എസ് പി ദിവ്യ ഗോപിനാഥ്. ഷോർട്ട് സർക്യൂട്ട് ആണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുകയാണെന്നും റൂറൽ എസ് പി അറിയിച്ചു.
ഷോർട്ട് സർക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഡാർവിൻ പറഞ്ഞു. വീടിനകത്ത് ഉണ്ടായത് വൻ തീപിടിത്തമാണെന്നും, വീടിന്റെ മുകൾനിലയിൽ കിടന്ന് ഉറങ്ങിയവർ പുക ശ്വസിച്ചാണ് മരിച്ചതെന്നും ഡാർവിൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുകൾക്കും തീപിടിച്ചിട്ടുണ്ട്. ബൈക്കിലെ പെട്രോളിൽ നിന്നാണോ തീപടർന്നതെന്ന് പരിശോധിക്കണമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍(64), ഭാര്യ ഷെർളി(53), മകൻ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം പ്രായമായ മകൻ റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രതാപന്റെ മൂത്തമകൻ നിഖിൽ(29) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.