fire

തിരുവനന്തപുരം: വർക്കലയിലെ തീപിടിത്തത്തിൽ ഒരുകുടുംബത്തിലെ അഞ്ചുപേർ മരിക്കാനിടയാക്കിയത് പുകശ്വസിച്ചതുമൂലമാണെന്ന് ഫയർ ആന്റ് റെസ്ക്യു ഉദ്യോഗസ്ഥർ . പൊള്ളലേറ്റതല്ല മരണകാരണമെന്നും പ്രാഥമിക പരിശോധനയിൽ ദുരൂഹതകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ല. എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തീ പടർന്ന് മുക്കാൽ മണിക്കൂറിനുശേഷമാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിക്കാനായത്.

വീട്ടിനുള്ളിൽ നിന്നാണ് തീ പടർന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ വീട്ടിനുള്ളിൽ എളുപ്പത്തിൽ തീ പിടിക്കുന്ന പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

എസി ഉൾപ്പടെ വീട്ടിലെ ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.തീ പർന്നതിനുപിന്നിലെ കാരണം കണ്ടെത്താൻ ഫൊറൻസിക് വിദഗ്ദ്ധർ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. ഇതിനൊപ്പം സംഭവത്തെക്കുറിച്ചും അഞ്ചുപേരുടെയും മരണ കാരണത്തെക്കുറിച്ചും വിശദമായ അന്വേഷണവും നടത്തും. റേഞ്ച് ഐ ജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം.


ഇന്ന് പുലർച്ചെയാണ് വർക്കല പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ ചെറുന്നിയൂരിലെ വീട്ടിൽ തീപിടിച്ചത്. സംഭവത്തിൽ പ്രതാപന്‍ (64), ഭാര്യ ഷെർളി(53), മകൻ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.പ്രതാപന്റെ മൂത്തമകൻ നിഖിൽ(29) ഗുരുതരാവസ്ഥയിലാണ്. നിഖിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ.

fire1

പുലർച്ചെ ഒന്നരയോടെയാണ് പ്രതാപന്റെ വീടിന്റെ കാർ പോർച്ചിൽ തീ പടരുന്നത് അയൽവാസികൾ കണ്ടത്. നിലവിളിച്ച് വീട്ടുകാരെ ഉണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ തൊട്ടടുത്ത വീട്ടിലെ കുട്ടി നിഖിലിനെ ഫോണിൽ വിളിച്ചു. ഫോൺ എടുത്ത് സംസാരിച്ച നിഖിൽ പക്ഷേ പുറത്തേക്കിറങ്ങിയിരുന്നില്ല. ഇതിനിടെ നാട്ടുകാരെത്തി ഫയർഫോഴ്സിനെ അറിയിച്ച് രക്ഷാ പ്രവർത്തനം തുടങ്ങുന്നതിനിടെ നിഖിൽ പുറത്തേക്ക് വരികയായിരുന്നു.

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും വളര്‍ത്തുനായയും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായെന്ന് നാട്ടുകാർ പറയുന്നുണ്ട്. തീ ഉയരുന്നത് കണ്ട ആളുകളെത്തിയെങ്കിലും വീടിന് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് ആയതിനാല്‍ ഇതു പെട്ടെന്ന് തുറക്കാന്‍ സാധിച്ചില്ല.വളർത്തുനായ മുറ്റത്തുണ്ടായിരുന്നതിനാൽ മതിൽ ചാടിക്കടന്ന് രക്ഷാപ്രവർത്തനം നടത്താനും കഴിഞ്ഞില്ലെന്നും അവർ പറയുന്നു.

അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്ത് റൂമിൽ ആയിരുന്നു. അഖിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആയിരുന്നു. പ്രതാപന്റേയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ പറയുന്നു. വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ അകത്ത് കയറിയത്. പോർച്ചിൽ നിർത്തിയിട്ട നാല് ബൈക്കുകൾ പൂർണമായും ഒരു ബുള്ളറ്റ് ഭാഗികമായും കത്തിയിട്ടുണ്ട്. ഒരു സ്കൂട്ടറും രണ്ട് കാറുകളും വീടിന്റെ മറ്റൊരു വശത്ത് കത്താതെ ഉണ്ടായിരുന്നു.