
ആലപ്പുഴ: വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ലബിലു ഹുസൈവിന് (39) വധശിക്ഷ വിധിച്ച് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി. കേസിലെ രണ്ടാം പ്രതി ജൂവൽ ഹുസൈന് (24) ജീവപര്യന്തം തടവിനും കോടതി വിധിച്ചു. ബംഗ്ളാദേശ് സ്വദേശികളാണ് പ്രതികൾ.
2019 നവംബർ 11നാണ് ഇരട്ട കൊലപാതകം നടന്നത്. എ പി ചെറിയാൻ, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തലയ്ക്കടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. വീട്ടിൽ ഉണ്ടായിരുന്ന 45 പവൻ സ്വർണവും പതിനേഴായിരം രൂപയും പ്രതികൾ കവർന്നിരുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയിൽ സ്റ്റേഷനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ എല്ലാം സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 2021 നവംബർ ഒന്നിനാണ് വിചാരണ ആരംഭിക്കുന്നത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. 2022 ഫെബ്രുവരി 25നാണ് വിചാരണ അവസാനിച്ചത്.