
ന്യൂഡൽഹി: അരനൂറ്റാണ്ടിലധികം കാലം രാജ്യം ഭരിച്ച പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രാദേശിക പാർട്ടികളെക്കാൾ ദുർബലമാകുന്ന അവസ്ഥയാണിപ്പോൾ. കേന്ദ്രത്തിൽ അധികാരമില്ലെങ്കിലും പഞ്ചാബിലെയും ഛത്തീഗ് ഗഡിലെയും രാജസ്ഥാനിലെയും ഭരണമായിരുന്നു അല്പമെങ്കിലും ആശ്വാസം. എന്നാൽ കൈയിലിരിപ്പുകൊണ്ട് പഞ്ചാബ് ആപ്പ് തൂത്തുവാരി. രാജസ്ഥാനിൽ പടലപ്പിണക്കംമൂലം ഏതുനിമിഷവും ഭരണം പോകാവുന്ന അവസ്ഥയിലും. കോൺഗ്രസുകാർ സമ്മതിക്കില്ലെങ്കിലും കേരളം ഉൾപ്പടെ ഭരണം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ അടുത്തെങ്ങും ഒരു തിരിച്ചുവരവ് ഉണ്ടാവാത്ത അവസ്ഥയിലാണ് പാർട്ടി ഇപ്പോൾ. ഉത്തർപ്രദേശ് ഉൾപ്പടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥികളാവാൻ പോലും പാർട്ടിക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്.
നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ചിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസ് ഇന്ന് ഐസ്ക്രീംപോലെ അലിഞ്ഞ് ഇല്ലാതാവുന്ന അവസ്ഥ എത്തിയെങ്കിൽ അതിന്റെ മുഖ്യ കാരണക്കാർ പാർട്ടി നേതൃത്വം തന്നെയാണ്. ശക്തമായ തീരുമാനങ്ങളും തന്ത്രങ്ങളും എടുക്കാൻ കഴിവുള്ള നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിൽ ഇന്നില്ല. ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിൽ നിന്ന് മദ്ധ്യപ്രദേശിൽ പാർട്ടിയെ അധികാരത്തിലെത്തിച്ച ജ്യോതിരാദിത്യ സിന്ധ്യയെപ്പാേലുള്ളവരെ കൂടെ നിർത്താൻ കഴിയാതെ വന്നപ്പോൾത്തന്നെ ഇക്കാര്യം വ്യക്തമായതാണ്. മുഖ്യമന്ത്രി പദം പ്രതീക്ഷിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ ഒതുക്കി കമൽനാഥിന് മുഖ്യമന്ത്രി പദം നൽകി. അതോടെ തുടങ്ങിയ പാർട്ടിയിലെ പ്രശ്നം ഒരു പൊട്ടിത്തെറിയിൽ കലാശിക്കുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ട് ബി ജെ പിയിൽ ചേക്കേറി. ഒപ്പം അദ്ദേഹത്തോടൊപ്പം 22 കോൺഗ്രസ് എം എൽ എമാരും പാർട്ടി വിട്ടു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് കമൽനാഥിന് രാജിവയ്‌ക്കേണ്ടിവന്നു. തുടർന്ന് ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലെത്തി. ഉപകാര സ്മരണയ്ക്കായി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി പദവും നൽകി. കോൺഗ്രസ് ഇപ്പോൾ സംസ്ഥാനത്ത് തീരെ ദുർബലമായ അവസ്ഥയിലാണ്.രാജസ്ഥാനിലും സച്ചിൻ പൈലറ്റ് ഉടക്കിലാണ്. മോഹന വാഗ്ദ്ധാനങ്ങളുമായി ബി ജെ പി പുറകേ ഉണ്ടെങ്കിലും അദ്ദേഹം അടുക്കുന്നില്ല. പക്ഷേ, അദ്ദേഹം എത്രനാൾ ഇങ്ങനെ പിടിച്ചുനിൽക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഉത്തർപ്രദേശിൽ പാർട്ടി വിട്ട് ബി ജെ പിയിലും എസ് പിയിലും ചേക്കേറിയത് നിരവധി കോൺഗ്രസ് നേതാക്കളാണ്. ഇതിൽ ഏറിയകൂറും രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരും കാര്യമായ ജനസ്വാധീനമുള്ളവരുമായിരുന്നു. പാർട്ടിക്കുള്ളിലും അല്ലാതെയും തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തങ്ങൾ പലതവണ ചൂണ്ടിക്കാണിച്ചപ്പോൾ നിസംഗ മനോഭാവമായിരുന്നു രാഹുൽ ഉൾപ്പടെയുളള നേതാക്കൾക്ക് എന്നായിരുന്നു അവർ പറഞ്ഞത്. ഇതാേടെ ഭാവി ഹോമിക്കാൻ താത്‌പര്യമില്ലാത്ത നേതാക്കൾ പാർട്ടിയോട് ഗുഡ് ബൈ പറഞ്ഞു. എന്നിട്ടും ഉറക്കം വിട്ടുണരാൻ കോൺഗ്രസിനായില്ല. ഒരു പ്രശ്നവുമില്ലാതെ ഭരണം മുന്നോട്ടുപോയിരുന്ന പഞ്ചാബിൽ സിദ്ദുവിനുവേണ്ടി എല്ലാം കുളമാക്കി. അതോടെ ഭരണം ആപ്പ് കൊണ്ടുപാേയി. പ്രമുഖർ ഉൾപ്പടെയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ ജനങ്ങൾ മൂന്നാം സ്ഥാനത്ത് ഒതുക്കിയിരിക്കുകയാണ്.
അധികാരം ഇല്ലെങ്കിലും തമ്മിൽ തല്ലിന് പാർട്ടിയിൽ ഒരു കുറവുമില്ല. കേരളത്തിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ കോൺഗ്രസിന് ഏറെ അനുകൂലമായിരുന്നു. പക്ഷേ, ആ പ്രശ്നങ്ങൾ ജനങ്ങളുടെ ഇടയിൽ എത്തിക്കാനോ ഭരണ വിരുദ്ധ വികാരം ഉണ്ടാക്കിയെടുക്കാനോ പാർട്ടിക്കായില്ല. അതോടെ ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ചയിലൂടെ സി പി എം വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ അപ്പോഴും എന്തുകൊണ്ടാണ് ജനങ്ങൾ തങ്ങളെ കൈവിട്ടതെന്ന് മനസിലാക്കാൻ പാർട്ടിക്കായില്ല. അഥവാ ശ്രമിച്ചില്ല. പ്രതിപക്ഷ നേതാവ് നിർണയത്തിൽ ഉൾപ്പടെ തമ്മിൽ തല്ലി. പാർട്ടി അദ്ധ്യക്ഷ സ്ഥാനം, പുനസംഘടന തുടങ്ങി അതിപ്പോഴും നിർബാധം തുടരുന്നു. മറുവശത്ത് യുവതലമുറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി വീണ്ടും അധികാരമുറപ്പിക്കാനും ജനങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാനുള്ള ശക്തമായ നീക്കങ്ങളുമായി സി പി എം മുന്നോട്ടുപോവുകയാണ്.

ദേശീയ തലത്തിൽ ശ്രദ്ധേയനും കരുത്തനുമായ ഒരു നേതാവില്ലെന്നതാണ് പാർട്ടി ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. മോദിയോടും അമിത്ഷായോടും പൊരുതി രാഹുൽ ഗാന്ധിക്ക് പാർട്ടിയെ ശക്തമായി മുന്നോട്ടുകൊണ്ടുപാേകാനാവില്ലെന്നാണ് അണികളിൽ ചെറുതല്ലാത്ത ഒരു വിഭാഗം കരുതുന്നത്. നേതാക്കളിൽ ഒരു വിഭാഗവും ഈ വിശ്വാസക്കാരാണ്. ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത് ചില തത്‌പര കക്ഷികളാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. രാഹുൽ ഗിമിക്ക് വോട്ടായി മാറില്ലെന്നും അവർ വ്യക്തമാക്കുന്നു.
2014ലെ പൊതുതിരഞ്ഞെടുപ്പോടെയാണ് കോൺഗ്രസിന് പരാജയം ഒരു തുടർക്കഥയായത്. കേന്ദ്രത്തിലും രണ്ട് സംസ്ഥാനത്തിലൊഴികെ മറ്റൊരിടത്തും അധികാരം ഇല്ലാത്ത അവസ്ഥയിൽ എത്തിയിട്ടും തകർച്ചയുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് തിരുത്താനുള്ള ഒരു നടപടിയും പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് വിചിത്രസത്യം മാത്രം. ജനങ്ങളിൽ അധികം ചെറുതല്ലാത്ത ഒരുവിഭാഗം ഇപ്പോഴും തങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ പിടിച്ചുനിർത്താനുള്ള നടപടികൾ പോലും ഉണ്ടാകുന്നില്ലെന്നതാണ് അതിലേറെ ആശ്ചര്യകരമായിരിക്കുന്നത്. പാർട്ടി നേതൃത്വം കാര്യങ്ങൾ എല്ലാം മനസിലാക്കി വരുമ്പോൾ ഇങ്ങനെയൊരു പാർട്ടി പണ്ട് ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരുമോ എന്ന അവസ്ഥ ഉണ്ടാകുമോ എന്നാണ് അനുഭാവികളുടെ ഭയം. .