tourism-

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് തകർത്ത ടൂറിസം മേഖല വീണ്ടും സജീവമാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ ചെറുകിട, ഇടത്തരം പദ്ധതികൾക്കായി പലിശ കുറഞ്ഞ ലോണുകളും റിവോൾവിംഗ് ഫണ്ടും ഏർപ്പെടുത്തി. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി സർക്യൂട്ട്, ലിറ്റററി സർക്യൂട്ട് എന്നിവ നടപ്പിലാക്കാനുള്ള പദ്ധതികൾ തുടർന്നുവരികയാണ്.

1. വിനോദസഞ്ചാര ഹബ്ബുകൾ, ഡെസ്റ്റിനേഷൻ ചലഞ്ചുകൾ തുടങ്ങിയവ നടപ്പാക്കുന്നതിനായി 365. 15 കോടി രൂപ വകയിരുത്തും. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 42 കോടി രൂപ അധികമാണ്.

2. ബീച്ച് ടൂറിസത്തിനപ്പുറം കടൽ യാത്രാ പദ്ധതികൾ പ്രാധാന്യത്തോടെ ഉൾപ്പെടുത്തും. കോവളം,​ കൊല്ലം,​ കൊച്ചി,​ ബേപ്പൂർ,​ മംഗലാപുരം,​ഗോവ തുടങ്ങിയ പ്രദേശങ്ങളെ കോർത്തിണക്കി ക്രൂയിസ് ടൂറിസം ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിക്കും.

3. പരിസ്ഥിതി സൗഹൃദവും സ്വയം പര്യാപ്തവുമായ 25 ഹബ്ബുകൾ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സജ്ജമാക്കും. വിനോദ സഞ്ചാര മേഖലയുടെ വിപുലീകരണത്തിനും മറ്റ് പ്രചരണ പ്രവർത്തനങ്ങൾക്കുമായി 81 കോടി രൂപ അനുവദിക്കും.

4. ടൂറിസം മേഖലയിലെ പരിശീലന പ്രവർത്തനങ്ങൾക്കായി 29.3 കോടി രൂപ വകയിരുത്തും.

5. ഒരു പഞ്ചായത്ത് ഒരു ഡെസ്റ്റിനേഷൻ പദ്ധതി,​ ടൂറിസം മേഖലയിലേയ്ക്ക് സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള വയബിലിറ്റി കെയർ ഫണ്ട്,​ നിലവിലെ ഡെസ്റ്റിനേഷനുകളുടെയും ഉൽപ്പന്നങ്ങളുടെയും നവീകരണം തുടങ്ങിയ പദ്ധതികൾക്കായി 130.14 കോടി രൂപ വകയിരുത്തും.

6. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനും വികസനത്തിനുമായി 1000കോടി രൂപയുടെ വായ്‌പകൾ പലിശ സബ്സിഡിയോടെ ലഭ്യമാക്കാനുള്ല പദ്ധതി തയ്യാറാക്കും. പലിശ ഇളവ് നൽകുന്നതിനായി 20 കോടി രൂപ മാറ്റി വയ്ക്കും.

7. കേരളത്തിന്റെ തനത് ടൂറിസം ആകർഷണമായ വള്ളംകളി വീണ്ടും സജീവമാക്കും. ചാമ്പ്യൻസ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിൽ നടത്തുന്നതിനായി 15കോടി രൂപ മാറ്റിവയ്ക്കും.

8. കാരവാൻ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തും.

9. തീർത്ഥാടന സർക്ക്യൂട്ടുകൾ ശക്തിപ്പെടുത്തും. ഇതിനായി വിപുലമായ പദ്ധതികൾ രൂപീകരിക്കും.