
കൊച്ചി: ജി.എസ്.ടി നിലവിൽ വന്ന് അഞ്ചുവർഷമായിട്ടും വാറ്റ് കുടിശിക തീർപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാതെ ആംനെസ്‌റ്റി വീണ്ടും തുടരുമെന്ന പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുൽനാസർ എന്നിവർ പറഞ്ഞു.
വാറ്റ് കുടിശിക തീർപ്പാക്കുന്നത് സംബന്ധിച്ച് നിരവധി നിർദേശങ്ങളടങ്ങിയ നിവേദനങ്ങൾ അസോസിയേഷൻ സർക്കാരിന് നൽകിയിരുന്നു. അവയൊന്നും പരിഗണിക്കാതെ കഴിഞഅഞ നവംബറിൽ അവസാനിച്ച ആംനെസ്‌റ്റി വീണ്ടും പ്രഖ്യാപിച്ചത് നിരാശാജനകമാണ്. വാറ്റ് കുടിശികയുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസുകളുമായി മുന്നോട്ടുപോകേണ്ട സ്ഥിതിയാണുള്ളത്. നിപ്പയും കൊവിഡും പ്രളയവും മൂലം തകർന്ന വ്യാപാരമേഖലയെ സംരക്ഷിക്കുന്ന പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിലില്ലെന്നും അവർ പറഞ്ഞു.