sahal

ഫറ്റോർഡ: ഐ എസ് എൽ ഒന്നാം സെമിഫൈനലിന്റെ ആദ്യ പാദത്തിൽ കേരള ബ്ളാസ്റ്റേഴ്സിന് ഉജ്ജ്വല ജയം. ശക്തരായ ജംഷഡ്പൂർ എഫ് സിയെ മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഒന്നാം പകുതിയിലെ ഗോളിന്റെ പിൻബലത്തിൽ പരാജയപ്പെടുത്തിയ ബ്‌ളാസ്റ്റേഴ്സ് എതിരാളികൾക്കു മേൽ വ്യക്തമായ മേൽക്കൈ സ്വന്തമാക്കി. സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ സമനിലയോ ജയമോ സ്വന്തമാക്കിയാൽ ബ്‌ളാസ്റ്റേഴ്സിന് ഫൈനലിലേക്ക് യോഗ്യത നേടാം.

ഐ എസ് എൽ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ തന്നെയാണ് കളിയിൽ ഉടനീളം മികച്ചു നിന്നത്. എന്നാൽ മത്സരത്തിന്റെ 38ാം മിനിട്ടിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് സഹലിന്റെ ഗോളെത്തി. മൈതാനത്ത് ബ്‌ളാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് അൽവാരോ വാസ്ക്വസ് സഹലിനെ ലക്ഷ്യമാക്കി ഒരു ലോംഗ് പാസ് നൽകുകയായിരുന്ന. ജംഷഡ്പൂർ പ്രതിരോധം ഒരുക്കിയ ഓഫ്സൈഡ് ട്രാപ്പ് വിദഗ്‌ദ്ധമായി മറികടന്ന സഹൽ, പന്തിന് വേണ്ടി കുതിച്ചു. ജംഷ്ഡ്പൂരിന്റെ പ്രതിരോധനിരതാരം റിക്കി ലാലാവ്മാവ്വ ഉയർന്നുവന്ന വാസ്ക്വസിന്റെ പാസ് ഹെഡ് ചെയ്ത് അകറ്റാൻ ശ്രമിച്ചെങ്കിലും അത് സഹലിനെ കൂടുതൽ പ്രയോജനം മാത്രമേ ചെയ്തുള്ളൂ. സഹലിന്റെ തൊട്ടുമുന്നിൽ വന്ന് വീണ പന്ത് ഗോൾകീപ്പറിന്രെ തലയ്ക്കുമുകളിലൂടെ കൃത്യമായി വലയിലെത്തിക്കാൻ സഹലിന് സാധിച്ചു. മത്സരത്തിൽ അതുവരെ കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്ന സഹൽ ഈയൊറ്റ നിമിഷത്തോടെ കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു.

അതേസമയം പ്രതീക്ഷിച്ചത് പോലെ കളിയിലുടനീളം ആധിപത്യം പുലർത്തിയിരുന്നത് ജംഷഡ്പൂർ എഫ് സിയായിരുന്നു. മത്സരം തുടങ്ങി പത്താം മിനിട്ടിലും 20ാം മിനിട്ടിലും അവരുടെ മുന്നേറ്റനിരതാരം ഡാനിയേൽ ചുക്‌വുവിന് മികച്ച രണ്ട് അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ രണ്ട് തവണയും അവസരങ്ങൾ പാഴാക്കുകയായിരുന്നു. ബ്‌ളാസ്റ്റേഴ്സ് കൂടുതലും പ്രതിരോധത്തിൽ ഊന്നി കളിച്ചപ്പോൾ ജംഷഡ്പൂർ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് സ്വീകരിച്ചത്.