kk

കൊച്ചി: കലൂരിലെ ഹോട്ടല്‍മുറിയില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കൊലപാതകം നടന്ന ദിവസം രാത്രി പത്തരയോടെ ഹോട്ടല്‍മുറിയില്‍ നിന്ന് സിപ്‌സി പുറത്തുപോയതെന്തിനെന്ന കാര്യം പൊലീസ് പരിശോധിക്കും. ഇവര്‍ നേരത്തേയും ഇത്തരത്തില്‍ പലയിടങ്ങളിലും ഭാര്യാഭര്‍ത്താക്കന്മാരെന്ന് പരിചയപ്പെടുത്തി ഹോട്ടലുകളില്‍ താമസിച്ചിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനയടക്കമുള്ള കാര്യങ്ങളാണ് കുട്ടികളെ മറയാക്കി നടത്തിയതെന്ന് കുഞ്ഞിന്റെ അമ്മ ഡിക്‌സി ആരോപിച്ചിരുന്നു. ഇക്കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തും,​

കുട്ടികള്‍ക്ക് മാതാപിതാക്കളുള്ളപ്പോള്‍ ഇവരുടെ സംരക്ഷണം സിപ്‌സിയുടെ ഏറ്റെടുത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. പിതാവ് വീട്ടിലുള്ളപ്പോള്‍ത്തന്നെ കുട്ടികളെ മുത്തശ്ശി കൊണ്ടുനടന്നതിന്റെ കാരണം അന്വേഷിക്കും. അതേസമയം കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മുത്തശ്ശി സിപ്‌സിക്കെതിരെ കേസെടുത്തിട്ടില്ല. നിയമോപദേശം കിട്ടിയശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. കുട്ടിയുടെ കൊലപാതകത്തില്‍ ഇവര്‍ക്കു പങ്കില്ലെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച കോടതില്‍ ഹാജരാക്കിയ പ്രതി ബിനോയിയെ റിമാന്‍ഡ് ചെയ്തു.