
സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്
കാസർകോട്: മദ്യക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം. ആദൂർ എസ്.ഐ മോഹനൻ, സിവിൽ പൊലീസ് ഓഫീസർമാരായ ചന്ദ്രൻ ചേരിപ്പാടി, അജയ് വിൽസൺ എന്നിവർക്ക് നേരെയാണ് മദ്യക്കടത്ത് കേസിലെ പ്രതി ബെള്ളൂർ കോടംകുടലുവിലെ രവി (39)യും ഭാര്യയും മറ്റൊരു സ്ത്രീയും ചേർന്ന് അക്രമം നടത്തിയത്.
രവി, 2021 ഡിസംബർ 16ന് കർണാടകയിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ 180 മില്ലിയുടെ 160 കുപ്പി മദ്യം പൊലീസ് പിടികൂടിയിരുന്നു. മദ്യവും സ്കൂട്ടറും ഉപേക്ഷിച്ച് രവി ഓടി രക്ഷപ്പെടുകയായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും രവി പൊലീസ് സ്റ്റേഷനിലും കോടതിയിലും ഹാജരായില്ല. രവി വീട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വേഷം മാറി എത്തുകയായിരുന്നു. പൊലീസാണെന്ന് മനസിലായതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രവിയെ എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടാൻ ശ്രമിച്ചു. ഇതോടെ രവിയും ഭാര്യയും മറ്റൊരു സ്ത്രീയും കൈകൊണ്ടും കത്തിയുടെ മടമ്പുകൊണ്ടും പൊലീസ് ഉദ്യോഗസ്ഥരെ അടിച്ചു. ഇതിനിടെ രവി കുതറിയോടി രക്ഷപ്പെടുകയും ചെയ്തു. അക്രമത്തിൽ പരിക്കേറ്റ ചന്ദ്രൻ ചേരിപ്പാടിയും അജയ് വിൽസണും ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മൂന്നുപേർക്കുമെതിരെ ആദൂർ പൊലീസ് കേസെടുത്തു.