ks

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിനെതിരെ അണികളുടെ രോഷം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുഷ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം ചൊരിഞ്ഞാൽ പാർട്ടി പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.

നേതാക്കളെ ഒറ്റതിരിഞ്ഞും മുഴുവൻ പേരെയും കുറ്റപ്പെടുത്തുന്നത് കെപിസിസി നിരീക്ഷിച്ചുവരികയാണെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ നേതാക്കളെ പരസ്യവിചാരണ നടത്തുന്നത് പാർട്ടിക്ക് കൂടുതൽ ക്ഷീണമുണ്ടാക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. പരാജയകാരണങ്ങൾ പരിശോധിച്ച് മാറ്റങ്ങൾ വരുത്തി പാർട്ടി മുന്നോട്ടുപോകുമെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു.

ജയപരാജയങ്ങളിൽ എല്ലാവർക്കും പങ്കുണ്ട്. നേതാക്കളെ കുറ്റപ്പെടുത്തിയാൽ അത് അച്ചടക്കലംഘനമായി കാണേണ്ടിവരുമെന്നും കെ.സുധാകരൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.

കെ.സുധാകരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

സമൂഹമാധ്യമങ്ങളിൽ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ സമൂഹമാധ്യമങ്ങളിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണ്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകും. സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാർട്ടിക്ക് കൂടുതൽ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവർത്തികളിൽ നിന്നും പ്രവർത്തകർ പിന്തിരിയണം.
സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലിൽ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയപരാജയങ്ങളിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. നേതാക്കളെ അപകീർത്തിപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടിവരും. ഉൾപ്പാർട്ടി ജനാധിപത്യം പൂർണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. വിമർശനങ്ങളും അഭിപ്രായങ്ങളും പാർട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവർക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുന്നതാണ്.