pathogen

ന്യൂയോർക്ക് : ലബോറട്ടറികളിൽ സൂക്ഷിച്ചിരിക്കുന്ന അപകടകാരികളായ രോഗാണുക്കളെ നശിപ്പിക്കണമെന്ന് യുക്രെയിനോട് നിർദ്ദേശിച്ച് ലോകാരോഗ്യ സംഘടന. റഷ്യൻ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ലാബുകളുടെ സുരക്ഷിതത്വം അപകടത്തിലാണെന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.

ലാബുകൾ തകർന്ന് രോഗകാരികളായ വൈറസുകളും ബാക്ടീരിയകളും പുറത്തുവരുന്നത് വൻ ദുരന്തത്തിന് ഇടയാക്കാം. ലാബുകളിൽ ഇത്തരം സൂഷ്മജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച നടപടികളിൽ വർഷങ്ങളായി യുക്രെയിനും ലോകാരോഗ്യ സംഘടനയും പരസ്പരം സഹകരിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യുക്രെയിൻ ആരോഗ്യ മന്ത്രാലയത്തോടും അനുബന്ധ സ്ഥാപനങ്ങളോടുമുള്ള ഡബ്ല്യു.എച്ച്.ഒയുടെ നിർദ്ദേശം. അതേ സമയം, ഈ നിർദ്ദേശം എപ്പോൾ നൽകിയെന്ന് വ്യക്തമല്ല.

യുക്രെയിനിലെ ലാബുകളിൽ സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെ സംബന്ധിച്ചും അവയുടെ തീവ്രതയെ പറ്റിയും ഡബ്ല്യു.എച്ച്.ഒ പ്രതികരിച്ചിട്ടില്ല. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന പലതരത്തിലെ രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് യുക്രെയിൻ ലാബുകളിൽ നടക്കുന്നത്.

ഡബ്ല്യു.എച്ച്.ഒ, യൂറോപ്യൻ രാജ്യങ്ങൾ,​ യു.എസ് എന്നിവയുടെ പിന്തുണ യുക്രെയിന്റെ ഈ ഗവേഷണങ്ങൾക്കുണ്ട്. അതേ സമയം, യുക്രെയിനിലെ ലാബുകളിൽ യു.എസിന്റെ പിന്തുണയോടെ ജൈവായുധ പരീക്ഷണങ്ങൾ നടക്കുകയാണെന്നാണ് റഷ്യയുടെ ആരോപണം. എന്നാൽ, യുക്രെയിനും യു.എസും ഇത് നിഷേധിച്ചു.