
കീവ്: യുക്രെയിൻ യുദ്ധത്തിന് റഷ്യൻ സൈന്യത്തിലേക്ക് യുവാക്കളെ നിർബന്ധപൂർവം ചേർക്കുന്നെന്ന വാർത്തകൾ വന്നതോടെ റഷ്യൻ അമ്മമാർക്ക് മുന്നറിയിപ്പുമായി യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി രംഗത്ത്. എത്രയും പെട്ടെന്ന് നിങ്ങളുടെ മക്കൾ എവിടെയുണ്ടെന്ന് കണ്ടെത്താനും അവർ സുരക്ഷിതരാണോ എന്ന് അന്വേഷിക്കാനും സെലൻസ്കി ആവശ്യപ്പെടുന്നു.
അവരുമായി സംസാരിക്കുമ്പോൾ അവർ യുദ്ധമുഖത്താണെന്നോ യുദ്ധത്തിന് പറഞ്ഞുവിടാൻ സാദ്ധ്യതയുണ്ടെന്നോ നേരിയ സംശയം എങ്കിലും തോന്നിയാൽ എത്രയും വേഗം അതിനെതിരെ പ്രതികരിക്കണമെന്ന് യുക്രെയിൻ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ സെലൻസ്കി ആവശ്യപ്പെടുന്നു. മക്കളെ ഒരു കാരണവശാലും അന്യരാജ്യത്ത് യുദ്ധത്തിന് അയയ്ക്കരുതെന്നും അവരുടെ ജീവന് തന്നെ ഇത് ഭീഷണിയായിതീരുമെന്നും സെലൻസ്കി വീഡിയോയിൽ പറയുന്നു. യുക്രെയിൻ ഒരുകാലത്തും ഈ യുദ്ധം ആഗ്രഹിച്ചിരുന്നല്ലെന്നും ഇനി പ്രതിരോധത്തിന് വേണ്ടി എന്ത് മാർഗവും സ്വീകരിക്കാൻ ഒരുക്കമാണെന്നും സെലൻസ്കി വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് റഷ്യൻ സൈന്യത്തിൽ നിർബന്ധിത സൈനിക സേവനത്തിനുള്ളവരും യുക്രെയിൻ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്ന വിവരം റഷ്യ അംഗീകരിക്കുന്നത്. ഇതുവരെയായും സൈനിക പരിശീലനം നേടിയ പ്രൊഫഷണൽ സൈനികർ മാത്രമാണ് യുദ്ധത്തിൽ പങ്കെടുക്കുന്നതെന്നായിരുന്നു റഷ്യ വാദിച്ചിരുന്നത്. യുദ്ധത്തിൽ പങ്കെടുക്കുന്ന മക്കളെ കുറിച്ചുള്ള റഷ്യൻ മാതാപിതാക്കളുടെ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായതോട് കൂടിയാണ് റഷ്യ ഔദ്യോഗികമായി ഇക്കാര്യം അംഗീകരിക്കുന്നത്.