pink-test

പിങ്ക് ബാളിൽ നിറഞ്ഞാടി ബൗളർമാർ

ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 252ന് പുറത്ത്

ശ്രീലങ്കയ്ക്ക് വലിയ തകർച്ച 85/6


ചിന്നസ്വാമി: പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റിൽ ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 252റൺസിന് പുറത്താക്കിയെങ്കിലും തുടർന്ന് ബാറ്റിംഗിനിറങ്ങി കൂട്ടത്തകർച്ച നേരിട്ട ശ്രീലങ്ക ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 85/6 എന്ന നിലയിൽ പ്രതിസന്ധിയിൽ. ഒന്നാം ഇന്നിംഗ്സിൽ ഇനി നാല് വിക്കറ്റ് മാത്രം അവശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 166 റൺസ് പിന്നാലാണ് ശ്രീലങ്ക. ആദ്യ മത്സരത്തിൽ വമ്പൻ ജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ഡേ നൈറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനമായി ഇന്നലെ ചിന്നസ്വാമിയിൽ 16 വിക്കറ്റാണ് വീണത്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പിങ്ക് ബാളിന് മുന്നിൽ പതറിപ്പോയ ഇന്ത്യയെ ശ്രേയസ് അയ്യരുടെ (92) തകർപ്പൻ ചെറുത്ത് നിൽപ്പാണ് 252ൽ എത്തിച്ചത്. 98 പന്ത് നേരിട്ട് 10 ഫോറും4 സിക്സും ഉൾപ്പെട്ടതാണ് ശ്രേയസിന്റെ ഇന്നിംഗ്സ്. ശ്രേയസിനെക്കൂാടാതെ 26 പന്തിൽ 7 ഫോറുൾപ്പെടെ 39 റൺസെടുത്ത റിഷഭ് പന്തിനും ഹനുമ വിഹാരിക്കും (31) മാത്രമേ ഭേദപ്പെട്ട പ്രകടനം ഇന്ത്യൻ ബാറ്റർമാരിൽ പുറത്തെടുക്കാനായുള്ലൂ. രോഹിത് (4), മായങ്ക് (15),വിരാട് കൊഹ്‌ലി (23), രവീന്ദ്ര ജഡേജ (4), അശ്വൻ (13) എന്നിവർക്കൊന്നും നന്നായി ബാറ്റ് ചെയ്യാനായില്ല. തുടർച്ചയായ ഇടവേളകളിൽ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.

ലങ്കയ്ക്കായി എംബുൾഡേന്യ, ജയ വിക്രമ, ധനഞ്ജയ എന്നിവ‌ർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ലങ്കൻ ബാറ്റർമാരും രാത്രി പിങ്ക് ബാളിന് മുന്നിൽ പരുങ്ങുകയായിരുന്നു. കുശാൽ മെൻഡിസിനെ (2) ടീം സ്കോർ രണ്ടിൽ വച്ച് ശ്രേയസിന്റെ കൈയിൽ എത്തിച്ച് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു ഘട്ടത്തിൽ 5/50 എന്ന നിലയിലായിരുന്നു ലങ്ക. 43 റൺസെടുത്ത മാത്യൂസാണ് ലങ്കയുട ഇന്നലത്തെ ടോപ് സ്കോറർ. ഡിക്‌വെല്ലെയും (0), എംബുൾഡേന്യയുമാണ് (1) സ്റ്റമ്പെടുക്കുമ്പോൾ ക്രീസിൽ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷമി രണ്ടും ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ അക്ഷർ ഒരു വിക്കറ്റും വീഴ്ത്തി.