sajeevan-sipsi

കൊച്ചി: ഒന്നരവയസുകാരിയെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുത്തശ്ശി സിപ്‌സിയേയും പിതാവ് സജീവനെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

സിപ്‌സിയെ തിരുവനന്തപുരത്ത് നിന്നും സജീവനെ അങ്കമാലിയിൽ നിന്നുമാണ് പിടികൂടിയത്. കൊല്ലപ്പെട്ട ഒന്നരവയസുകാരി നോറയുടെ അമ്മ ഡിക്സിയുടെ പരാതിയെത്തുടർന്നാണ് സിപ്സിയേയും സജീവനെയും അറസ്റ്റ് ചെയ്തത്. കുട്ടിയെ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവർ അതിൽ വീഴ്ചവരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തത്.

മാർച്ച് ഏഴിനാണ് സിപ്‌സിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് നോറയെ ഹോട്ടൽമുറിയിലെ ബക്കറ്റിൽ മുക്കിക്കൊന്നത്. കുട്ടിയുടെ പിതൃത്വം ഏൽക്കണം എന്നതിനെ ചൊല്ലി പ്രതിയും സിപ്‌സിയും തമ്മിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. സിപ്സിക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും.

സിപ്‌സിയും സജീവനും നിരവധി കേസുകളിൽ പ്രതികളാണ്. കെഡി ലിസ്‌റ്റിലും പേരുള‌ളയാളാണ് സിപ്‌സി. ഇന്നലെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോൾ ഇവർ പൊലീസുകാരെ അസഭ്യം പറയുകയും സ്വന്തം വസ്‌ത്രം ഉരിയാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.