dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസ് അട്ടിമറിക്കാൻദിലീപ് ശ്രമിച്ചതിന്റെ നിർണായക വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 നമ്പരുകളിലേയ്ക്കുള്ള ചാറ്റുകൾ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളുമായുള്ള ചാറ്റാണിത്. നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് ഫോറൻസിക് സയൻസ് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.

മുംബയിലെ ലാബിൽ വച്ച് മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു. ഈ ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. ഓരോ ഫയലുകളും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയിൽ തയാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ക്രൈംബ്രാഞ്ച് ശേഖരിച്ചു. കൊച്ചിയിൽ നിന്നും കൊറിയർ വഴിയാണ് ഫോണുകൾ ലാബിലേയ്ക്ക് അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്നും കിട്ടി.

മുംബയിൽ താമസിക്കുന്ന മലയാളിയായ വിൻസെന്റ് ചൊവ്വല്ലൂരാണ് ദിലീപിന്റെ അഭിഭാഷകരെ ലാബുമായി പരിചയപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മുൻ ആദായ നികുതി കമ്മീഷണറായിരുന്ന വിൻസെന്റ് സിബിഐ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയാണ്. ദിലീപിന്റെയും വിൻസെന്റിന്റെയും കേസുകൾ കൈകാര്യം ചെയ്യുന്നത് ഒരേ അഭിഭാഷകനാണ്. അയാളുടെ ആവശ്യപ്രകാരമാണ് വിൻസെന്റ് ലാബിനെ സമീപിക്കാൻ സഹായിച്ചത്. ദിലീപിന്റെ അഭിഭാഷകർക്കൊപ്പം ഫോണുകൾ വാങ്ങാൻ താനും ലാബിലേയ്ക്ക് പോയിരുന്നു എന്ന് വിൻസെന്റ് സമ്മതിച്ചിരുന്നു.