
ന്യൂഡൽഹി : സേണിയാ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ പദം രാജിവയ്‌ക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. പാർട്ടി പ്രവർത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഗാന്ധി കുടുംബത്തിൽ പ്രവർത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിച്ചുവെന്നാണ് വിവരം. ഗാന്ധി കുടുംബമടക്കം ആരും യോഗത്തിൽ രാജി സന്നദ്ധത അറിയിച്ചില്ല. .ഗാന്ധി കുടുംബം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തിൽ പറഞ്ഞു
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. നാലര മണിക്കൂറോളം യോഗം നീണ്ടുനിന്നു. എ.ഐ.സി.സി ആസ്ഥാനത്തായിരുന്നു യോഗം. സോണിയ ഗാന്ധി സ്ഥാനമൊഴിയണമെന്ന ആവശ്യം യോഗത്തില്‍ കാര്യമായി ഉയര്‍ന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ജി23 നേതാക്കള്‍ എന്തു നിലപാടെടുത്തു എന്ന് വ്യക്തമല്ല. മുകുള്‍ വാസ്നികിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കണം എന്നായിരുന്നു ജി23 നേതാക്കളുടെ നിലപാട്. അതേസമയം സോണിയയ്ക്ക് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ.ഐ.സി.സി ആസ്ഥാനത്ത് തടിച്ചുകൂടിയിരുന്നു.