
കൊൽക്കത്ത: അന്താരാഷ്ട്ര പുസ്തകമേളയ്ക്കിടെ പോക്കറ്റടിച്ച നടി അറസ്റ്റിൽ. ബംഗാളി ടെലിവിഷൻ താരം രൂപാ ദത്തയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്‌പദമായ സംഭവം. കൊൽക്കത്ത ഇന്റർനാഷണൽ ബുക്ക് ഫെയറിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ പിടികൂടിയത്.
മേള നടക്കുന്നതിനിടെ ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്‌ക്ക് എറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നുക ആയിരുന്നു. തുടർന്ന്, പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ബാഗിൽ നിന്നും 75,000 രൂപ കണ്ടെടുത്തത്. പിന്നീടാണ് ഇവർ കൊൽക്കത്തയിലെ സിനിമ-സീരിയൽ നടിയായ രൂപ ദത്തയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ബിധാ നഗർ പൊലീസ് പറയുന്നു. വിവിധ ഇടങ്ങളിൽ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങൾ നടിയുടെ ഡയറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത നടിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
മുമ്പ് ഇവർ സിനിമാ നിർമ്മാതാവ് അനുരാഗ് കശ്യപിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ചത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.അനുരാഗ് കശ്യപ് ഫേസ് ബുക്കിലൂടെ അശ്ലീലസന്ദേശങ്ങൾ അയച്ചെന്നായിരുന്നു നടിയുടെ ആരോപണം. സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും നടി പങ്കുവച്ചിരുന്നു. എന്നാൽ അനുരാഗ് എന്ന പേരുള്ള മറ്റൊരാളാണ് നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.