
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും പീഡിപ്പിച്ച കേസിൽ കീഴടങ്ങിയ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ അറസ്റ്റു ചെയ്തു. പെൺകുട്ടിയെ താൻ പീഡിപ്പിച്ചതായി അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ റോയ് മൊഴി നൽകിയെന്നാണ് സൂചന. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മട്ടാഞ്ചേരിയിലെ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ ഇന്നലെ രാവിലെ 10.30നാണ് ഇയാൾ കീഴടങ്ങിയത്. അസിസ്റ്റന്റ് കമ്മിഷണർ വി.ജി. രവീന്ദ്രനാഥ് ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥർ ഓഫീസിലുണ്ടായിരുന്നില്ല. പിന്നീട് ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഓഫീസിലെത്തി. ഇതിനിടെ അഭിഭാഷക എത്തിയെങ്കിലും റോയിയെ കാണാൻ പൊലീസ് അനുവദിച്ചില്ല.
മൂന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം നമ്പർ 18 ഹോട്ടലിലെത്തിച്ച്, പെൺകുട്ടിയെയും അമ്മയെയും പീഡിപ്പിച്ച മുറിയിലുൾപ്പെടെ തെളിവെടുത്തു.
കൊച്ചിയിൽ തന്നെയാണ് റോയ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. പീഡനം നടന്നതായി പരാതിയിൽ പറയുന്ന ദിവസം റോയിയും പെൺകുട്ടിയും അമ്മയും ഹോട്ടലിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അനുബന്ധ തെളിവുകൾ ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചനെ പിടികൂടാൻ ശ്രമം തുടരുകയാണ്. മുൻകൂർജാമ്യം നിഷേധിക്കപ്പെട്ടതിനാൽ ഇയാളും ഉടൻ കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പരിശോധന തുടരുകയാണ്.
മുൻകൂർ ജാമ്യം ലഭിച്ച മൂന്നാം പ്രതി അഞ്ജലി റിമാദേവിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്. ബിസിനസ് മീറ്റിംഗിനെന്ന പേരിൽ അഞ്ജലി കോഴിക്കോട്ടു നിന്ന് കൊച്ചിയിലെത്തിച്ച 17 വസയുള്ള പെൺകുട്ടിയും അമ്മയുമാണ് ഹോട്ടലിൽ റോയിയുടെ പീഡനത്തിന് ഇരയായത്. ഇവർക്കൊപ്പമെത്തിയ രണ്ടു സ്ത്രീകളും പീഡനം സംബന്ധിച്ച് റോയിക്കെതിരെ പൊലീസിന് മൊഴി നൽകിയിരുന്നു.