
കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ പെൺകുട്ടിക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ചിനാണ് അപ്പീൽ നൽകിയത്. നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നിലനിൽക്കില്ലെന്നും വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത ഇല്ലെന്നുമാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, അപ്പീൽ നൽകാനുളള സർക്കാർ തീരുമാനം ഖേദകരമാണെന്നും വേദനിപ്പിക്കുന്നത് സർക്കാരാണെന്നും കുട്ടിയുടെ പിതാവ് ജയചന്ദ്രൻ വ്യക്തമാക്കി. എന്റെ കുട്ടിയെ സർക്കാർ ചേർത്ത് നിറുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ സർക്കാർ ഒന്നരലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കുകയും വേണമെന്നും ഉത്തരവിട്ടിരുന്നു. അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ചത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി തന്നെ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയ്‌ക്കെതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവാണ് ഹർജി നൽകിയത്. കഴിഞ്ഞ ആഗസ്റ്റ് 27ന് തുമ്പയിലെ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ ആറ്റിങ്ങൽ തോന്നയ്ക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ഇരുവരെയും അപമാനിച്ചത്. കാണാനില്ലെന്നുപറഞ്ഞ ഫോൺ പൊലീസിന്റെ വാഹനത്തിൽത്തന്നെ ഉണ്ടായിരുന്നു.
സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞിരുന്നു. തനിക്ക് മൂന്നു കുഞ്ഞുങ്ങളാണെന്നും ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായെന്നും ഭർത്തൃമാതാവിന്റെ സംരക്ഷണച്ചുമതല തനിക്കുണ്ടെന്നും രജിത കോടതിയിൽ പറഞ്ഞെങ്കിലും മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് പെൺകുട്ടിയുടെ കുടുംബം നിലപാടെടുത്തു.