pink-police

കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെ അപമാനിച്ച കേസിൽ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ പെരുമാറ്റത്തിന്റെ പേരിൽ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്നും, ഉദ്യോഗസ്ഥ കുട്ടിയോട് മോശം വാക്ക് ഉപയോഗിച്ചില്ലെന്നുമാണ് അപ്പീലിൽ പറയുന്നത്. അതേസമയം നിയമപോരാട്ടം തുടരുമെന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കി.

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തിൽ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ എട്ടുവയസുകാരി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് രജിത കുട്ടിയെ അപമാനിച്ചത്. ഫോൺ പിന്നീട് പിങ്ക് പൊലീസിന്റെ കാറിൽ നിന്ന് കണ്ടെടുത്തിരുന്നു.