migrant-wokers

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തൊഴിലിടങ്ങളിൽ ജോലി ചെയ്ത് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം അഞ്ചര ലക്ഷത്തോളമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും തിരിച്ചറിയൽ കാർഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആവാസ് പദ്ധതി മുഖേന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടന്നുവരുന്നതായും 5,13,359 രജിസ്റ്റർ ചെയ്ത് ആവാസ് കാർഡ് വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത് മാർച്ച് ഏഴ് വരെയുള്ള കണക്കുകളാണ്. കൂടാതെ കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 58,888 തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം കിഴക്കമ്പലത്ത് കഴിഞ്ഞ ഡിസംബറിൽ അന്യസംസ്ഥാനക്കാർ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുമെന്ന് സംസ്ഥാന തൊഴിൽ വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. വിവരശേഖരണം പൂർണമല്ലെന്നും ഇതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഉള്ളവരെക്കാൾ കുറവാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊടുംകുറ്റവാളികൾ വ്യാജ തിരിച്ചറിയൽ കാർഡുമായി തൊഴിലാളികളെന്ന വ്യാജേന സംസ്ഥാനത്ത് എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തൊഴിൽവകുപ്പു മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയവിവരങ്ങളനുസരിച്ച് ആലപ്പുഴ ജില്ലയിലെ വെൺമണി പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് തൊഴിൽവകുപ്പിന്റെ വിശദീകരണം.

പൊലീസിന് വിവരങ്ങളില്ല

അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി പൊലീസിനു നാമമാത്രമായ വിവരങ്ങളേയുള്ളൂ. അതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പൊലീസ് മെനക്കെടാറില്ല. സ്വന്തം ഫോട്ടോയും മറ്റാരുടെയെങ്കിലും പേരും വിലാസവും ചേർക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡുകളാണ് പലരുടെയും കൈവശമുള്ളത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിക്കൊടുക്കുന്ന ഏജൻസികൾ അന്യസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ മൊബൈൽ ഫോണിലെ സിംകാർഡുകളിൽ പലതും മലയാളികളുടേതോ നാട്ടിൽനിന്ന് അപഹരിച്ചതോ ആയിരിക്കും. കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് അന്യസംസ്ഥാന തൊഴിലാളിയെക്കുറിച്ച് അന്വേഷണം നടത്തുക.

194 ജില്ലകളിൽ നിന്ന്

സംസ്ഥാനത്തെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും പശ്ചിമബംഗാൾ, തമിഴ്നാട്, കർണ്ണാടക, ഒഡീഷ, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, അസാം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് കൂടുതൽ. വിവിധ സംസ്ഥാനങ്ങളിലെ 194 ജില്ലകളിൽ നിന്നാണ് കേരളത്തിലേക്ക് തൊഴിലാളികൾ എത്തുന്നത്.