
തിരുവനന്തപുരം: ദിനം പ്രതിയുള്ള കൊവിഡ് കണക്കുകളിൽ നിരന്തരമായി കുറവു വരുന്ന സാഹചര്യത്തിൽ മാസ്‌കുകൾ ഒഴിവാക്കുന്നത് സമ്പന്ധിച്ച് ആലോചനയ്ക്ക് ആക്കം കൂട്ടി സംസ്ഥാന സർക്കാർ. കൊവിഡ് പ്രതിരോധത്തിനു വേണ്ടി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും ആരോഗ്യ വിദഗ്ധരോടും സർക്കാർ ഇതു സംബന്ധിച്ച് അഭിപ്രായങ്ങൾ ആരാഞ്ഞു. മാസ്‌ക് ഒഴിവാക്കുന്നതിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് വിദഗ്ധ സമിതിയും നിർദേശിച്ചത്. നിർബന്ധമായി മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നും താൽപര്യമുള്ളവർക്ക് മാസ്‌ക് ധരിക്കുന്നത് തുടരാമെന്നുമാണ് സമിതി പറയുന്നത്. രോഗലക്ഷണങ്ങളുള്ളവർ പുറത്തേക്കിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം വയ്ക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു.
രോഗം കുറയുന്ന സാഹചര്യത്തിൽ ക്രമേണ മാസ്‌ക് ഒഴിവാക്കാമെന്നാണ് സർക്കാരിന്റെയും തീരുമാനം. എന്നാൽ മാസ്‌ക് ഒഴിവാക്കുന്നത് എന്നു മുതൽ തുടങ്ങണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചർച്ചകൾ തുടരുകയാണ്. കൂടുതലായി രോഗം വ്യാപിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, മാളുകൾ, വിവാഹം, ഉത്സവം പോലെയുള്ള ആളുകൾ അപരിചിതരുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന സാഹചര്യങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ട് മറ്റിടങ്ങളിൽ മാസ്‌ക് ഒഴിവാക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും വിദഗ്ധ സമിതിയിലെ അംഗങ്ങൾ പറയുന്നു.
കൊവിഡിന്റെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കിൽ മാസ്‌കുകൾ ഒഴിവാക്കാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരും അഭിപ്രായപ്പെടുന്നത്. രണ്ടു വർഷം മുൻപാണ് കേരളത്തിൽ മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിലും മാസ്‌ക് ഉപയോഗിക്കണമെന്ന നിർദ്ദേശവും സർക്കാർ മുന്നോട്ടു വച്ചിരുന്നു. മാസ്‌ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്തിമ തരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗമാണ്. ഇതിനു ശേഷമേ ഉത്തരവിറക്കുകയുള്ളു. ഇന്നലെ സംസ്ഥാനത്ത് 809 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ടും ചെയ്തില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 848 പേർ മാത്രമാണ് ആശുപത്രികളിൽ കഴിയുന്നത്.