
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനിനു വേണ്ടി സംസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത് വിശദമായ ഡിപിആർ തയ്യാറാക്കാനാണ്. അത് പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയായി കാണരുത്. പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്നും അദ്ദേഹം ലോക്‌സഭയിൽ വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ ഉന്നയിച്ചത്. പദ്ധതിക്ക് ഇപ്പോൾ നൽകിയിരിക്കുന്നത് പ്രാഥമിക അംഗീകാരം മാത്രമാണ്. പദ്ധതിക്കു വേണ്ട തയ്യാറെടുപ്പുകൾ നടത്തി റിപ്പോർട്ടും വിശദമായ ഡിപിആറും തയ്യാറാക്കുകയും സാദ്ധ്യതാ പഠനം നടത്തുകയും ചെയ്യാൻ വേണ്ടി മാത്രമാണ് ഈ അംഗീകാരം. മറിച്ച് ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാരിനു മുന്നോട്ടു പോകാനുള്ള അനുമതിയില്ല. ഈ പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടുകൊടുക്കുമെന്നുള്ള അർത്ഥവും ഇതിനില്ല. പദ്ധതിയെക്കുറിച്ച് ഇ ശ്രീധരൻ വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെയും ജനങ്ങളുടെയും ആശങ്കകൾ കേന്ദ്ര സർക്കാർ പരിഗണിക്കും. ഇതിനൊപ്പം പാരിസ്ഥിതകയായ പ്രശ്നങ്ങളും കണക്കിലെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തമായ പാരിസ്ഥിതിക, സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ടുകൾ കൂടി പഠിച്ച ശേഷം മാത്രമേ സർക്കാർ ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനുള്ള അനുമതി നൽകൂയെന്ന് മന്ത്രി സഭയിൽ പറഞ്ഞു.
സിൽവർലൈൻ പദ്ധതിയെച്ചൊല്ലി ലോക്‌സഭയിലും എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടി. പദ്ധതിയെ എതിർത്തുകൊണ്ട് യുഡിഎഫ് എംപിമാർ സംസാരിച്ചപ്പോൾ സിൽവർലൈനിനെ അനുകൂലിച്ച് എ എം ആരിഫ് എംപി രംഗത്തു വന്നു. പദ്ധതി ആദ്യം റെയിൽവേയുടെ ഭാഗമായിരുന്നു. പിന്നീടത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാണ് കേന്ദ്ര സർക്കാർ ഇതിനെതിരെ വികസനവിരുദ്ധമായ നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്നും എ എം ആരിഫ് ആരോപിച്ചു. എന്നാൽ ഇതിന്റെ രാഷ്ട്രീയ വശങ്ങളിലേക്കു കടക്കാൻ റെയിൽവേ മന്ത്രാലയം താൽപര്യപ്പെടുന്നില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാ പഠന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമാകും സർക്കാർ അന്തിമ കൈക്കൊള്ളുകയെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.