
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്ദ്ധന്റെ വീട്ടിൽ പരിശോധന. സൈബർ വിദഗ്ദ്ധനായ സായി ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ സായി ശങ്കറിന്റെ കൈവശമുണ്ടെന്നാണ് സൂചന. നടൻ പോലും അറിയാതെയാണ് വിവരങ്ങൾ ഇയാൾ കോപ്പി ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. റെയ്‌ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ സായി ശങ്കറിന് നോട്ടീസ് നൽകി. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽവച്ച് മായ്ച്ചുകളഞ്ഞെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. എന്നാൽ ക്രൈംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ നേരത്തെ നശിച്ചുപോയെന്നായിരുന്നു ദിലീപിന്റെ വാദം.
അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസിൽ വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സായിശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു ഇയാളുടെ ആരോപണം. ഈ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് സായി ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തിയിരിക്കുന്നത്.