kk

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ മന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. രോഗിിയുടെ പരാതിയെ തുടർന്ന് കാരുണ്യ ഫാര്‍മസിയില്‍ മരുന്നു കുറിപ്പടിയുമായി എത്തിയ മന്ത്രി മരുന്നുകൾ ലഭ്യമാക്കാത്തതിന് കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

അത്യാഹിത വിഭാഗത്തിലും വാർഡുകളിലും സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞ ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗത്തിന്റെ രാത്രികാല പ്രവർത്തനം മനസിലാക്കാൻ മന്ത്രി ഇന്നലെ ആശുപത്രി ന്ദർശിച്ചത്. അത്യാഹിത വിഭാഗം നന്നായി പ്രവർത്തിക്കുന്നതിൽ മന്ത്രി സംതൃപ്തി അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്നും മന്ത്രി പിന്നീട് വാർഡുകളാണ് സന്ദർശിച്ചത്. അന്നേരമാണ് പത്തൊമ്പതാം വാർഡിലെ രോഗിയായ പത്മാകുമാരിയുടെ ഭർത്താവ് മന്ത്രിയെ കണ്ട് മരുന്നുകളൊന്നും കാരുണ്യ ഫാർമസിയിൽ നിന്നും കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞത്. അദ്ദേഹത്തിൽനിന്ന് മന്ത്രി മരുന്നിന്റെ കുറിപ്പ് വാങ്ങി കാരുണ്യ ഫാർമസിയിലെത്തി. മന്ത്രി പുറത്ത് നിന്ന ശേഷം ഒരാളെ കാരുണ്യ ഫാർമസിയിലേക്കയച്ചു. മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി ദേഷ്യപ്പെട്ടു.

ഉടൻ തന്നെ മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്ന് പറഞ്ഞു. എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു. മറുപടി പറയാൻ ജീവനക്കാർ പതറി. ഉടൻ തന്നെ മന്ത്രി ഫാർമസിക്കകത്ത് കയറി കമ്പ്യൂട്ടറിൽ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകൾ സ്റ്റോക്ക് ചെയ്യണമെന്ന് മന്ത്രി നിർദേശം നൽകി. അത്യാവശ്യ മരുന്നുകൾ കൃത്യമായി സ്റ്റോക്ക് ചെയ്യാൻ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷനോട് മന്ത്രി നിർദേശിച്ചു.

തുടര്‍ന്നാണ് അടിയന്തരമായി ഡിപ്പോ മാനേജരെ സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.