mani

കൊച്ചി : അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണി അടക്കം മൂന്നുപ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് മൂന്നുപേരെയും കുറ്റമുക്തരാക്കിയത്. വിടുതൽ ഹർജിയുമായി മണി നേരത്തെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയിരുന്നു. ഇതോടെയാണ് അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. ഒ.ജി.മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കുറ്റവിമുക്തരായ മറ്റുരണ്ടുപേർ.

യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബർ 13 നാണ് കൊല്ലപ്പെട്ടത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി.

എം എം മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മേയ് 25-ന് നടത്തിയ വൺ ടു ത്രീ പ്രസംഗത്തോട‌െയാണ് കേസ് പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതും മണി പ്രതിയാവുന്നതും. ബേബി അഞ്ചേരിക്കൊപ്പം മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടേയും കൊലപാതകങ്ങളാണ് അന്ന് മണി പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടത്.

നീതി കിട്ടിയെന്നും താൻ അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ലെന്നായിരുന്നു വിധിയെത്തുടർന്ന് മണി പ്രതികരിച്ചത്. നീതി നിഷേധമെന്നായിരുന്നു ബേബിയുടെ സഹോദരന്റെ പ്രതികരണം. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.