
ഇസ്ലാമാബാദ് : 1999ൽ കാണ്ഡഹാറിൽ വച്ച് എയർ ഇന്ത്യ ഐ സി 814 വിമാനം റാഞ്ചിയ അഞ്ച് ഭീകരരിൽ ഒരാളെ കൂടി അജ്ഞാത സംഘം വെടിവച്ചുകൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. കറാച്ചിയിൽ വച്ച് ഭീകരനായ സഫറുള്ള ജമാലിനെയാണ് അജ്ഞാത സംഘം വെടിവച്ചു കൊന്നത്. വിമാന റാഞ്ചലിൽ പങ്കുണ്ടായിരുന്ന മറ്റൊരു ഭീകരനായ സഹൂർ മിസ്ട്രി (സാഹിദ് അഖൂൻദ്) ഈ മാസം ആദ്യം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ വിമാനം റാഞ്ചിയ അഞ്ച് ഭീകരരിൽ ഇനി രണ്ട് പേർ മാത്രമാണ് ജീവനോടെ അവശേഷിക്കുന്നത്. വിമാനം റാഞ്ചിയ ഭീകരസംഘത്തിന്റെ തലവനായിരുന്നു ഇപ്പോൾ കൊല്ലപ്പെട്ട സഫറുള്ള ജമാലി.
ഈ മാസം ആദ്യം ബൈക്കിലെത്തിയ തോക്കുധാരികളായ രണ്ട് പേരാണ് സഹൂർ മിസ്ത്രിയെ വീട്ടിൽ കയറി വെടിവച്ചു കൊന്നത്. അക്രമത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മാസ്‌കും ഹെൽമറ്റും വച്ചതിനാൽ അക്രമികളെ തിരിച്ചറിയാനായിട്ടില്ല.
മാർച്ച് ഒന്നിന് നടന്ന സംഭവം ഒരാഴ്ച കഴിഞ്ഞു മാത്രമാണ് പുറത്ത് വന്നത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന സഹൂർ മിസ്ത്രി ഫർണിച്ചർ കട നടത്തുന്ന ബിസിനസുകാരനെന്ന വ്യാജേന കറാച്ചിയിലെ അക്താർ കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്നു. സാഹിദിന്റെ മരണത്തോടെ, കാണ്ഡഹാർ വിമാനറാഞ്ചലിൽ പങ്കെടുത്ത അഞ്ചുപേരിൽ രണ്ടുപേർ മാത്രമാണ് പാകിസ്ഥാനിൽ ജീവനോടെ ശേഷിച്ചിരുന്നത്. പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സുരക്ഷയിൽ കഴിയുന്ന ഭീകരരെ കൊലപ്പെടുത്തിയ അജ്ഞാതരെ ഇനിയും കണ്ടെത്താൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചൽ നടന്നത് 1999 ഡിസംബർ 24നായിരുന്നു. ഇന്ത്യൻ ജയിലിലുള്ള മൂന്ന് ഭീകരരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് അഞ്ച് പാക് ഭീകരർ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്ക് പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐ സി 814 എയർബസ് എ 300 വിമാനം റാഞ്ചിയത്. പലവട്ടം തിരിച്ചുവിട്ട് ഒടുവിൽ വിമാനം കാണ്ഡഹാറിലേക്കു കൊണ്ടുപോകുകയായിരുന്നു. 176 യാത്രക്കാരെയും 16 വിമാന ജീവനക്കാരുടെയും ജീവൻ വച്ച് വിലപേശിയ റാഞ്ചികൾക്ക് മുന്നിൽ ഒടുവിൽ അന്നത്തെ അടൽ ബിഹാരി വാജ്‌പേയ് സർക്കാരിന് വഴങ്ങേണ്ടി വന്നു. രാജ്യാന്തര ഭീകരരായ ജയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ർ അൽവി, സയ്യിദ് ഒമർ ഷെയ്ഖ്, മുസ്താഖ് അഹമ്മദ് സർഗാർ എന്നിവരെ അന്ന് കൈമാറേണ്ടി വന്നിരുന്നു. തുടർന്ന് ഡിസംബർ 31നാണ് വിമാനറാഞ്ചൽ നാടകത്തിന് തിരശീല വീണത്.