
മൊബൈലിൽ കുത്തിയും തോണ്ടിയും മക്കൾ വഷളാകുന്നുവെന്ന തോന്നൽ ഇനി രക്ഷകർത്താക്കൾക്ക് വേണ്ട. ഇവിടെയല്ല അങ്ങ് അമേരിക്കയിലെ മാതാപിതാക്കളെ സഹായിക്കാനായി നിരീക്ഷണ ടൂൾ കൊണ്ടുവന്ന് ഇൻസ്‌റ്റഗ്രാം. കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും പൊതുവെ ഇഷ്‌ടപ്പെട്ട സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമാണ് ഇപ്പോൾ ഇൻസ്‌റ്റഗ്രാം. മണിക്കൂറുകളോളം ഇവിടെ ചിലവഴിക്കുന്ന കുട്ടികൾ എന്തൊക്കെ കാണുമെന്ന് ഇനിമുതൽ രക്ഷകർത്താക്കൾക്ക് കണ്ട് നിശ്ചയിക്കാം. കൗമാരക്കാരെ സുരക്ഷിതരായി നിർത്താനാണ് ഈ നടപടിയെന്ന് ഇൻസ്‌റ്റഗ്രാം തലവൻ ആദം മൊസേറി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് മൊസേറി ഇക്കാര്യം പ്രഖ്യാപിച്ചത്. രക്ഷകർത്താക്കൾ, വിദഗ്ദ്ധർ, കൗമാരക്കാർ എന്നിവരുമായി ചേർന്ന് ആലോചിച്ചാണ് ഈ ടൂൾ ഇൻസ്‌റ്റഗ്രാം അവതരിപ്പിക്കുന്നത്. 'ഫാമിലി സെന്റർ' എന്ന ഈ ടൂൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കൗമാരക്കാരോട് എങ്ങനെ പെരുമാറണമെന്നതടക്കം രക്ഷകർത്താക്കൾക്കും മാതാപിതാക്കൾക്കും നിർദ്ദേശം നൽകാൻ സാധിക്കും.
കുട്ടികൾ എത്രസമയം ഇൻസ്‌റ്റഗ്രാം കാണുന്നുവെന്ന് അറിയാൻ ഫാമിലി സെന്റർ സഹായിക്കും. കാണുന്ന സമയം നിയന്ത്രിക്കാനാകും. ആരെയെങ്കിലും റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെങ്കിൽ അതും അറിയാനാകും. അവർ ഫോളോചെയ്യുന്നവരാരെല്ലാം അവരെ ഫോളോ ചെയ്യുന്ന കൗമാരക്കാർ ആരെല്ലാം എന്നെല്ലാം ഇൻസ്‌റ്റഗ്രാം അറിയിക്കും. എന്നാൽ രക്ഷകർത്താക്കൾ നേരിട്ട് അവരെ നിയന്ത്രിക്കാനാവില്ല. കുട്ടി അവരെ നിരീക്ഷിക്കുന്നതിന് അനുമതി നൽകേണ്ടതുണ്ട്. നിലവിൽ ആപ്പിലാണ് ഈ സംവിധാനമുളളത്. ജൂൺ മാസത്തിൽ ഡെസ്‌ക്‌ടോപ്പിലും ഇത് നടപ്പിലാക്കും.