
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിൽ വൃദ്ധൻ മകനെയും മരുമകളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസ് അറിയിച്ചു. മകനും കുടുംബവും രക്ഷപ്പെടാതിരിക്കാനുള്ള കാര്യങ്ങളെല്ലാം പ്രതിയായ ഹമീദ് മുൻകൂട്ടി ചെയ്തിരുന്നു.
വീട്ടിലെയും അയൽവീട്ടിലെയും ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. പെട്രോൾ നേരത്തെ കൈയിൽ കരുതിയിരുന്നു. രാത്രി പന്ത്രണ്ടരയോടെ മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറി പൂട്ടിയ ശേഷം പെട്രോൾ ഒഴിച്ച് വീടിന് തീവയ്ക്കുകയായിരുന്നു. ശേഷം അയൽവീട്ടിലെത്തിയ പ്രതി താൻ അവരെ തീർത്തെന്ന് പറഞ്ഞു. അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.
ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍(45), ഭാര്യ ഷീബ(45), മക്കളായ മെഹര്‍(16), അസ്ന(14) എന്നിവരാണ് കൊല്ലപ്പെട്ടത്. എഴുപത്തിയൊൻപതുകാരനായ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.