rape-attempt

ജോദ്പൂർ: സഹപ്രവർത്തകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് സൈനികനെതിരെ കേസ്. രാജസ്ഥാനിലെ ജോദ്പൂരിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആക്രമണ വിവരം പുറത്ത് പറഞ്ഞതിന് ദമ്പതികളെ ഭീഷണിപ്പെടുത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതിന് നാല് സൈനിക ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉടൻ നടപടിയുണ്ടാകുമെന്ന് പ്രതിരോധ വക്താവ് ലെഫ്. കേണൽ അമിതാഭ് ശർമ പറഞ്ഞു.

പ്രതികൾക്കെതിരെ പൊലീസ് എഫ്ഐആർ സമർപ്പിച്ചു. തെളിവെടുപ്പിനായി അധികാരികൾ അയച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതിക്കെതിരെ കേസെടുക്കുന്നതിന് പകരം തന്നെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയാൻ പ്രേരിപ്പിച്ചതായും യുവതി ആരോപിച്ചു. കരസേനയിൽ സൈനികനായി സേവനമനുഷ്ടിക്കുന്ന ഭർത്താവിനൊപ്പം കന്റോൺമെന്റ് ഏരിയയിലായിരുന്നു യുവതിയുടെ താമസം. യുവതി കുളിച്ചുകൊണ്ടിരുന്ന സമയത്താണ് സൈനികൻ വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. യുവതിയും ഭർത്താവും ചേർന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.

ദമ്പതികൾ ഉടൻ തന്നെ വിവരം ഉന്നത സൈനിക ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പുറത്തറിയിക്കരുതെന്നും പരാതിപ്പെടരുതെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ഭരത് റാവത്ത് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റാവത്ത് ഇക്കാര്യം അറിയിച്ചത്. സംഭവം നടന്ന് രണ്ട് ദിവസത്തിനകം ദമ്പതികൾ രണ്ട് ഉന്നത റാങ്കിലുള്ല ഉദ്യോഗസ്ഥർക്കെതിരെ സമീപത്തെ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ലോക്കൽ പൊലീസിന്റെ അന്വേഷണത്തിന് പിന്തുണ നൽകുമെന്നും സൈനിക അധികാരികൾ പറഞ്ഞു.