
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി യുദ്ധത്തിനില്ല. പ്രതിപക്ഷം കേരളത്തിൽ നന്ദിഗ്രാം സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.പി.ഐ രാജ്യസഭാസീറ്റ് വില പേശി വാങ്ങിയെന്നത് ശരിയല്ല. സി.പി.ഐ വില പേശുന്ന പാർട്ടിയല്ല. എൽ.ഡി.എഫ് തീരുമാനമനുസരിച്ചാണ് സീറ്റ് വിഭജനം എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സിൽവർലൈൻ ഇരകളുമായി ചർച്ചയ്ക്ക് തയാറാണ്. കുഞ്ഞുങ്ങളെ സമര രംഗത്തു കൊണ്ടുപോകുന്നത് ബോധപൂർവമാണെന്നും കോടിയേരി ആരോപിച്ചു. നവകേരള രേഖ 25 വർഷത്തേക്കുള്ള കർമ്മ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ വികസിത മധ്യവരുമാന രാഷ്ട്രങ്ങളിലേത് പോലെ ഉയർത്തണമെന്നും അടിസ്ഥാന വർഗത്തേയും ഉയർത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
.അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടം ജനങ്ങൾക്ക് പൂർണമായി കിട്ടണം. സഹകരണ മേഖല വികസനകാര്യങ്ങൾക്കായി ഇടപെടണം. പരിസ്ഥിതി സൗഹ്യദ വികസനമാണ് ലക്ഷ്യമിടുന്നത്. ഭരണ തുടർച്ചയ്ക്ക് ദിശാബോധം നൽകാനാണ് രേഖ. ഘടകകക്ഷികളുടെ അഭിപ്രായം തേടും. എൽ.ഡി.എഫിന്റെ പുതിയ രേഖയ്ക്ക് രൂപമാകും. എൽ.ഡി.എഫ് രേഖ സർക്കാർ നടപ്പാക്കും. വിദഗ്ദ്ധർ, സാമൂഹ്യ പ്രവർത്തകർ, മാദ്ധ്യമങ്ങൾ എല്ലാവരുമായി ചർച്ച ചെയ്യുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.