israeli-pm-naftali-bennet

ന്യൂഡൽഹി : അടുത്തമാസം ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആദ്യമായി ഇന്ത്യ സന്ദർശിക്കും. ഇന്ത്യൻ പ്രധാനമനന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നഫ്താലി ബെന്നറ്റ് ഡൽഹിയിലെത്തുന്നത്. ഏപ്രിൽ രണ്ടിന് എത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രിയുടെ സന്ദർശനം നാല് ദിവസം നീണ്ടു നിൽക്കുന്നതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ വിദേശ മാദ്ധ്യമ ഉപദേഷ്ടാവ് അറിയിച്ചു. 'ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2022 ഏപ്രിൽ 2 ശനിയാഴ്ച പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനം നടത്തും' എന്നാണ് ട്വീറ്റിലുള്ളത്.

ഇന്ത്യ ഇസ്രയേൽ നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ മുപ്പതാം വാർഷികം കൂടിയാണ് ഈ വർഷം എന്ന പ്രത്യേകതയും സന്ദർശനത്തിനുണ്ട്. ഇരു രാജ്യങ്ങൾ തമ്മിലുള്ള സഖ്യം മുന്നോട്ട് കൊണ്ടുപോകുകയും ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ബന്ധം വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. സമ്പദ്വ്യവസ്ഥ, ഗവേഷണം, വികസനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കാനും സന്ദർശനം ലക്ഷ്യമിടുന്നു.


കഴിഞ്ഞ ഒക്ടോബറിൽ ഗ്ലാസ്‌ഗോയിൽ നടന്ന യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ വേദിയിലാണ് നേതാക്കൾ ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. ഇവിടെ വച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി, ബെന്നറ്റിനെ രാജ്യത്ത് ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചു.