k-sudakaran-sasi-taroor

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചു നടക്കുന്ന സെമിനാറുകളിൽ തങ്ങളുടെ നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കലഹം. ഇതുമായി ബന്ധപ്പെട്ട് കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറുകളിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ അവർ കർശന നടപടി നേരിടേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി.

സിൽവർലൈൻ വിഷയത്തിലടക്കം സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. കേരളത്തിലെ സ്ത്രീകളടക്കമുള്ള ജനസമൂഹം വലിയ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിന് കെപിസിസി വിലക്കിയതെന്നും ജനങ്ങളുടെ വികാരത്തെ മാനിച്ചാണ് തിരുമാനമെന്നും കെ സുധാകരൻ വിശദീകരിച്ചു. പങ്കെടുക്കണമെന്ന് നിർബന്ധമുള്ളവർ സോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ പോട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിലേക്ക് കോൺഗ്രസിന്റെ നേതാക്കളായ ശശി തരൂരിനും കെ വി തോമസിനും ക്ഷണം ലഭിച്ചിരുന്നു. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്ക് തരൂരിനെയും, കേന്ദ്രസംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലെ സെമിനാറിലേക്ക് കെ വി തോമസിനെയുമാണ് സിപിഎം ക്ഷണിച്ചിരിക്കുന്നത്.

സിപിഎമ്മിന്റെ സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് കെപിസിസി നിർദ്ദേശം നൽകിയത്. എന്നാൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി വിലക്കില്ലെന്നും, പങ്കെടുക്കരുതെന്ന് പറഞ്ഞുള്ള കെപിസിസി നിർദേശം കിട്ടിയിട്ടില്ലെന്നുമാണ് ശശി തരൂർ വിശദീകരിച്ചത്. ഇക്കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് സുധാകരന്റെ മുന്നറിയിപ്പ്.

കോൺഗ്രസിൽ തനിക്ക് അർഹമായ പരിഗണ കിട്ടുന്നില്ലെന്ന് ആരോപിച്ച് മാസങ്ങളായി പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന നേതാവാണ് കെ വി തോമസ്. വികസന കാര്യങ്ങളിൽ പാർട്ടിക്കതീതമായി നിലപാട് കൈക്കൊള്ളുകയും മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂർ. എന്നാൽ സിപിഎമ്മിന്റെ ഈ നീക്കം കെപിസിപി അദ്ധ്യക്ഷൻ കെ സുധാകരന് ദഹിച്ചിട്ടില്ല. സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും, അതിനാൽ പരിപാടികളിൽ പങ്കെടുക്കരുതെന്നുമാണ് കെപിസിസിയുടെ നിർദ്ദേശം.

എന്നാൽ സെമിനാറിൽ പങ്കെടുക്കേണ്ടെന്ന കോൺഗ്രസിന്റെ നിലപാട് പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം പരിപാടികളിൽ പങ്കെടുക്കേണ്ടെന്നത് ബിജെപി നിലപാടാണ്. ഇതാണ് ഇപ്പോൾ കോൺഗ്രസും സ്വീകരിക്കുന്നത്. പാർട്ടി കോൺഗ്രസ് ദേശീയ പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.