
തിരുവനന്തപുരം: സിനിമയുടെ ആവിഷ്ക്കാര സ്വാതന്ത്യത്തെ അപകടപ്പെടുത്തുന്നതാണ് സെൻസർഷിപ്പെന്ന് ബംഗാളി സംവിധായകൻ അമിതാഭ് ചാറ്റർജി. സെൻസറിംഗിൽ വിശ്വസിക്കുന്നില്ലെന്നും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകൾക്ക് സിനിമയിൽ മികച്ച ഭാവിയുണ്ടെന്നും രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങളില്ലാതെ ചിത്രങ്ങൾ നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സെൻസർഷിപ്പ് കലയുടെ സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സംവിധായകൻ വിഘ്നേഷ് ശശിധരൻ പറഞ്ഞു.
സെൻസർ ഷിപ്പിനെ മറികടക്കാനുള്ള മികച്ച അവസരമാക്കി ഒ ടി ടി പ്ലാറ്റ് ഫോമുകളെ വളർത്താനാകുമെന്നു സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു . സംവിധായകരായ വിനോദ് രാജ് ,ഫറാസ് അലി, കൃഷ്ണേന്ദു കലേഷ് എന്നിവർ പങ്കെടുത്തു.മീരാ സാഹേബ് മോഡറേറ്ററായിരുന്നു