
കൊച്ചി: സിൽവർ ലൈൻ വിരുദ്ധ സമരത്തിനെ രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിൽവർ ലൈനിന്റെ പേരിൽ രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്നും ചങ്ങനാശ്ശേരി കേന്ദ്രമാക്കി സമരത്തിനുള്ള ആലോചന നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരനും സമുദായ നേതാവുമൊക്കെ കേന്ദ്രത്തിലെത്തിയെന്നും 1957- 59 കാലമല്ലെന്ന് ആലോചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാനെന്നും കോടിയേരി വിമർശിച്ചു. ശബരിമല വിമാനത്താവളത്തെ എതിർത്തവരാണ് ഇപ്പോൾ എയർ കേരള എന്നു പറഞ്ഞ് വരുന്നതെന്നും സ്ത്രീകൾക്കെതിരായി അതിക്രമം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളെ പരമാവധി സമരരംഗത്ത് ഇറക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇതൊഴിവാക്കാൻ അവർ ശ്രമിക്കണമെന്നും കോടിയേരി പറഞ്ഞു. മാർക്കറ്റ് വിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നതെന്ന് ഓർക്കണമെന്നമെന്നും ആളുകളെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.