
കൊടുങ്ങല്ലൂർ: തലയ്ക്കും ദേഹത്തും മാരകമായ വെട്ടുകളേറ്റ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിട്ടുകൊടുക്കാതെ ബിൽത്തുക അടയ്ക്കാൻ വാശിപിടിച്ച ആശുപത്രിയിൽ സ്വന്തം എ.ടി.എം കാർഡ് നീട്ടിയ ഡിവൈ.എസ്.പി സലീഷ് കെ. ശങ്കരന് സമൂഹ മാദ്ധ്യമങ്ങളിൽ ബിഗ് സല്യൂട്ട്.
കഴിഞ്ഞദിവസം രാത്രിയിൽ എറിയാട് യുവാവിന്റെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച റിൻസിയെ വിട്ടുനൽകണമെങ്കിൽ 25,000 രൂപ അടയ്ക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ജിൻസിയെ ആശുപത്രിയിലെത്തിച്ച പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർ അടുത്തദിവസം അടയ്ക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും വഴങ്ങിയില്ല. തർക്കം നീണ്ടപ്പോൾ പൊലീസ് ഇടപെട്ടു.
സ്ഥലത്തെത്തിയ ഡിവൈ.എസ്.പി സലീഷ് കെ. ശങ്കരൻ സ്വന്തം എ.ടി.എം കാർഡ് നീട്ടി. പണം കൊടുക്കരുതെന്ന് പൊതുപ്രവർത്തകർ പറഞ്ഞിട്ടും ഡിവൈ.എസ്.പി നീട്ടിയ കൈ പിൻവലിച്ചില്ല. അമ്പരന്ന ആശുപത്രിക്കാർ പണം വാങ്ങാൻ മടിച്ചു. പണം അടുത്ത ദിവസം അടയ്ക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ മതിയെന്നായി അവർ. റിൻസിയെ വിദഗ്ദ്ധ ചികിത്സയ്ക്ക് തൃശൂരിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ പ്രതിയായ റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഡിവൈ.എസ്.പിയുടെ ഫോട്ടോ വച്ച് ഫേസ്ബുക്കിൽ ഈ സംഭവം പ്രചരിക്കുകയായിരുന്നു.
'എന്റെ സർവീസിൽ ഇത് ഏഴാം തവണയാണ് ഇത്തരം അനുഭവം. സ്വകാര്യ ആശുപത്രിക്കാർ പലപ്പോഴും മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നത്.
ആശുപത്രിക്ക് നേരെയുള്ള അക്രമങ്ങൾക്കും അതു കാരണമാകും. ആ സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് അങ്ങനെ ചെയ്തത്. സി.ഐ ആയിരിക്കുമ്പോൾ കൊല്ലങ്കോട് സ്റ്റേഷൻ പരിധിയിലും ഇതേ വിഷയം ഉണ്ടായിരുന്നു'.
സലീഷ് കെ.ശങ്കരൻ,
ഡിവൈ.എസ്.പി.
അയ്യപ്പനും കോശിയിലെ ഡിവൈഎസ്‌പി
സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയിലും ഡിവൈഎസ്‌പി ആയി എത്തിയത് സലിഷ് ശങ്കരൻ ആയിരുന്നു. നേരത്തെ ചില ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സച്ചിയുടെ വിളി വന്നപ്പോൾ ചെറിയൊരു അമ്പരപ്പുണ്ടായിരുന്നു. ജോലി പൊലീസ് ആണെങ്കിലും, അത് അഭിനയിച്ച് ഫലിപ്പിക്കേണ്ടിവരുന്നതിൽ ടെൻഷനുണ്ടായിരുന്നു സലിഷിന്. തൃശ്ശൂർ പെരുങ്ങോട്ടുകരയാണ് സ്വദേശം.