
ലോകത്തെ തന്നെ ഏറ്റവും പരിശുദ്ധമെന്ന് വിശേഷിപ്പിക്കുന്ന ചെടിയാണ് തുളസി. ലക്ഷ്മി ദേവിയാണ് തുളസിച്ചെടിയായതെന്നാണ് ഐതിഹ്യം. ലക്ഷ്മിയും സരസ്വതിയും ആദ്യകാലത്ത് മഹാവിഷ്ണുവിന്റെ പത്നിമാരായിരുന്നു. ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെ എന്ന് സരസ്വതി ശപിച്ചു. ഇതു കേട്ടുനിന്ന ഗംഗ സരസ്വതിയെ ശപിച്ചു നദിയാക്കി.
ഇതിനുശേഷം മഹാവിഷ്ണു ലക്ഷ്മിയെ അടുത്തു വിളിച്ചു. 'അല്ലയോ ദേവി, കാലഗതിക്കനുസരിച്ച് ഇങ്ങനെയെല്ലാം സംഭവിച്ചു എന്നേയുളളൂ. സങ്കടപ്പെടരുത്. ഭൂമിയിൽ ധർമധ്വജന്റെ ഗൃഹത്തിൽ പോയി തുളസിയായി ജനിച്ച് പുത്രിയായി വളരുക. അവിടെ നിന്നും ദൈവയോഗം നിമിത്തം മൂന്നു ലോകത്തെയും പരിശുദ്ധമാക്കുന്ന തുളസിച്ചെടിയായി തീരും.'-എന്ന് മഹാവിഷ്ണു പറഞ്ഞു.
തുളസിയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളുമുണ്ട്. തുളസിക്കാട് കണ്ടു മരിക്കുന്നവർക്കും തുളസിമാല ധരിക്കുന്നവർക്കും മോക്ഷപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം. വെളുത്ത തുളസി, കൃഷ്ണ തുളസി, രാമതുളസി, കാട്ടുതുളസി എന്നിങ്ങനെ നാല് തരത്തിലുള്ള തുളസിയുണ്ട്. അതിൽ കാട്ടുതുളസി ഒന്നിനും ഉപയോഗിക്കാറില്ല. രാമതുളസി പരശുരാമനു പ്രധാനം.
ചില സമയങ്ങളിൽ തുളസി കൈകൊണ്ട് തൊടരുതെന്നും പറയപ്പെടുന്നു. സംക്രാന്തിക്കും ദ്വാദശിക്കും കറുത്ത വാവിനും വെളുത്തവാവിനും ചതുർഥി, അഷ്ടമി ദിവസങ്ങളിലും ഞായറാഴ്ചയും ശരീരത്തിൽ എണ്ണ തേച്ചിരിക്കുമ്പോഴും ഉച്ച സന്ധ്യ രാത്രി സമയങ്ങളിലും, അഴുക്കു വസ്ത്രം ഉടുത്തും ശരീരശുദ്ധിയില്ലാത്തപ്പോഴും പുലയുളളപ്പോഴും തുളസിദളം ഇറുക്കരുത്. തുളസിയിൽ നഖം കൊളളാൻ പാടില്ല. നഖം കൊള്ളുന്നതു മഹാവിഷ്ണുവിന്റെ ശിരസു മുറിയുന്നതിനു സമമാണെന്ന് ദേവീഭാഗവതത്തിൽ പറയുന്നു. തുളസിയുടെ ചുവടെ ദീപം വച്ച് ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്.