
പദ്‌മപുരസ്‌കാര വിതരണച്ചടങ്ങ് പുരോഗമിക്കവെ ശുഭ്ര വസ്ത്രധാരിയായ ഒരാൾ കടന്നെത്തി. അരക്കയ്യൻ ജുബ്ബയും മുട്ടറ്റം നീളുന്ന മുണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. വേദിയിൽ എത്തിയ ഉടൻ പ്രധാനമന്ത്രിയുടെ മുന്നിലെത്തി നമസ്‌കരിച്ചു. പ്രധാനമന്ത്രിയും എഴുന്നേറ്റ് കൈകൂപ്പി തൊഴുതു. തുടർന്ന് രാഷ്‌ട്രപതിയുടെ അടുത്തെത്തി ഇതുതന്നെ ആവർത്തിച്ചുകൊണ്ടാണ് രാജ്യം തനിക്ക് നൽകിയ പദ്‌മശ്രീ ആ യോഗി വര്യൻ ഏറ്റു വാങ്ങിയത്. 125 വയസ് പ്രായമുള്ള അദ്ദേഹത്തിന്റെ പേരാണ് സ്വാമി ശിവാനന്ദ.
യോഗയ്‌ക്കും മാനുഷിക മൂല്യങ്ങൾക്കും സമർപ്പിക്കപ്പെട്ട ജീവിതമാണ് സ്വാമി ശിവാനന്ദയുടേത്. തന്റെ ജീവിതരീതികൊണ്ടുതന്നെ അദ്ദേഹമത് തെളിയിക്കുകയും ചെയ‌്തു. പുലർച്ചെ മൂന്ന് മണിക്ക് ഉണരുന്ന ശിവാനന്ദയുടെ ഭക്ഷണരീതികൾ അനുകരിക്കാൻ അൽപം പ്രായസമുള്ളതാണ്. എണ്ണയോ മസാലയോ ചേർത്ത ഒരു തരത്തിലുള്ള ഭക്ഷണവും കഴിക്കില്ല. പാലും പഴവർഗങ്ങളും നിഷിദ്ദം. ചോറും ഡാൽ കറിയുമാണ് ആഹാരം. കൂടാതെ, ദിവസും രണ്ടോ മൂന്നോ പച്ചമുളകും നിർബന്ധമാണ്. ഈ ജീവിതരീതികൊണ്ടുതന്നെ ഒരു തരത്തിലുള്ള രോഗവും ശിവാനന്ദയെ തേടി വരാൻ ധൈര്യം കാണിച്ചിട്ടില്ല.
ബംഗ്ളാദേശിലെ സിലത്ത് ജില്ലയിൽ 1896 ഓഗസ്‌റ്റ് എട്ടിനാണ് ശിവാനന്ദ ജനിച്ചത്. ആറുവയസിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട അദ്ദേഹം തുടർന്നുള്ള ജീവിതം തന്റെ ഗുരുവായ ഓകാരാനന്ദ ഗോസ്വാമിയുടെ ആശ്രമത്തിൽ ചിലവഴിച്ചു. യോഗ അഭ്യസിച്ചതും അവിടെ നിന്നുമായിരുന്നു. അറുന്നൂറിലധികം കുഷ്‌ഠരോഗികൾക്ക് തന്റെ ജീവിതത്തിലൂടെ അദ്ദേഹം സാന്ത്വനമേകി.
സ്വാമി ശിവാനന്ദയുടെ ആരോഗ്യ രഹസ്യം തേടി ലോകത്തെമ്പാടുമുള്ള പ്രശസ്തരായ ഡോക്‌ടർമാർ ഗവേഷണങ്ങളിൽ മുഴുകി. യോഗയിൽ അധിഷ്‌ഠിതമായ ജീവിതവും ഭക്ഷണക്രമവും തന്നെയാണ് ഈ 125ആം വയസിലും ശിവാനന്ദയെ ഊർജസ്വലനായി മുന്നോട്ടു നയിക്കുന്നത്.