mask

ന്യൂഡൽഹി: മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കേസില്ലെന്ന് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.


ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും ഇനി കേസെടുക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ആരോഗ്യമന്ത്രാലയം നൽകിയ നിർദേശങ്ങൾ തുടരണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.


2020ലാണ് മാസ്‌കും, ഒത്തുചേരലുകൾക്ക് നിയന്ത്രണങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരുന്നത്. ആ ഉത്തരവിന്റെ കാലാവധി മാർച്ച് 25ന് അവസാനിക്കുകയാണ്. ഇതിനുശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ടതില്ല എന്നാണ് നിർദേശം.

കഴിഞ്ഞ ഏഴ് ആഴ്ചകളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. ഈ സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമപ്രകാരം കൊണ്ടുവന്ന നിയമങ്ങൾ സംസ്ഥാനങ്ങൾക്ക് ഒഴിവാക്കാം എന്ന് കേന്ദ്രം നിർദേശം നൽകിയത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് നിലവിൽ പിഴ ലഭിക്കുന്ന കുറ്റമാണ്.