
മീടൂ ആരോപണവുമായി ബന്ധപ്പെട്ടുള്ള നടൻ വിനായകന്റെ പരാമർശത്തിനെതിരെ നടൻ ഹരീഷ് പേരടി അടക്കം സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. സെക്സ് ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കണ്ടാൽ ഇനിയും ചോദിക്കുമെന്നായിരുന്നു നടന്റെ പരാമർശം.
താരത്തിന്റെ പുതിയ ചിത്രമായ 'ഒരുത്തീ'യുടെ പ്രസ് മീറ്റിനിടെയായിരുന്നു വിവാദ പരാമർശം.
ഇപ്പോഴിതാ നടനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്. കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങളെന്ന് ഷിംന കുറിച്ചു. വിനായകൻ പറഞ്ഞത് കേട്ട് ചിരിച്ചുകൊണ്ടിരുന്നവർ തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും ഡോക്ടർ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വിനായകാ... കാണുന്നവരോടൊക്കെ കളി തരുമോ ന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ. കൺസെന്റ് എന്നാൽ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കൽ പൂർണ്ണമാവുന്നില്ല.
സ്വതന്ത്ര്യമായി നൽകപ്പെടുന്ന, തിരിച്ചെടുക്കാൻ കഴിയുന്ന, പൂർണമായ അറിവോടും താൽപര്യത്തോടും കൂടി കൃത്യമായി ചിന്തിച്ച് മാത്രം കൊടുക്കുന്ന ഒന്നാകണം കൺസെന്റ്. കൂടാതെ ഈ ചോദ്യം ചോദിക്കുന്ന സാഹചര്യങ്ങളും, അതിനു മുൻപും ശേഷവുമായി അപ്ലിക്കബിളായ നൂറുകാര്യങ്ങളും വേറെയുമുണ്ട്. അതെല്ലാം മായ്ച്ച് കളഞ്ഞ് ഈ വിഷയത്തെ ഇങ്ങനെയൊരു ഒറ്റബുദ്ധിയിലേക്ക്, ഒറ്റച്ചോദ്യത്തിലേക്ക് വളച്ചൊടിച്ച് കൊണ്ടുവന്ന് കെട്ടാനുള്ള പൂതി മനസ്സിൽ തന്നെ വച്ചാൽ മതി
.
ആ മാദ്ധ്യമ പ്രവർത്തകയെ ചൂണ്ടിക്കാണിച്ച് പറഞ്ഞതൊക്കെ അങ്ങേയറ്റം ഹീനമാണ്, ഹരാസ്‌മെന്റാണ്. ഒരു സ്‌ത്രീയുടെ ജോലിസ്ഥലത്ത് വെച്ച് ഒരാൾ 'ആ സ്‌ത്രീയോട് ഫിസിക്കൽ ഇന്റിമസി വേണമെങ്കിൽ ഞാനവരോടും ചോദിക്കും' എന്ന് പറഞ്ഞത് കേട്ട് ഇളിച്ചോണ്ടിരുന്നവരും വല്ലാതെ അത്ഭുതപ്പെടുത്തുന്നു.
കൺസെന്റൊക്കെ ആൺ അഹമ്മതിയിൽ ഇപ്പോഴും ഈ രീതിയിലൊരു ചിത്രമാണ്. എന്നിട്ട് അത് വെച്ച് #metoo നേർപ്പിക്കുന്നത് വേറേയും... ഫെറാരിയിൽ കിരീടം ചൂടി വന്നിറങ്ങുമെന്നും, അവാർഡ് കിട്ടിയപ്പോൾ മാധ്യമങ്ങളുടെ മുന്നിൽ അമ്മയ്‌ക്ക് ഉമ്മ കൊടുത്ത് ജീവിതത്തിൽ അഭിനയിക്കാൻ താല്പര്യമില്ലെന്നുമൊക്കെ ശക്തമായി പൊളിറ്റിക്സ് പറഞ്ഞ വിനായകനെപ്പോലൊരാൾക്ക് പോലും സെക്ഷ്വാലിറ്റി എന്ന വിഷയം വരുമ്പോൾ നിലപാടുകളും ബോധ്യങ്ങളും ദേ ഈ കിടക്കുന്നതാണ്.