
തൃശൂർ: മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയതിനെത്തുടർന്ന് ജ്യേഷ്ഠനെ സഹോദരൻ കഴുത്തുഞെരിച്ചു കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് കൊട്ടേക്കാട് പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബുവാണ് (27) കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ സാബുവിനെ (25) പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവം പുറംലോകമറിയുന്നത് കൊല നടന്ന് എട്ടാംനാളാണ്.
മാർച്ച് 16ന് രാത്രിയാണ് ബാബു കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ബാബുവിനെ സഹോദരൻ മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 300 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിലായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. കൊലയ്ക്ക് ശേഷം ഒൻപത് ദിവസവും സാബു സഹോദരനെ അന്വേഷിച്ചു. കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയതറിഞ്ഞ് പൊലീസ് പരിശോധന നടത്തുന്നതിനിടയിൽ ജനക്കൂട്ടത്തിനിടയിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ സാബുവും ഉണ്ടായിരുന്നു.
ബാബുവിനെ കാണാതായി നാല് ദിവസങ്ങൾക്ക് ശേഷമാണ് സഹോദരനായ സാബു തന്നെ വിവരമറിയിക്കുന്നതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ് പറഞ്ഞു. പരാതി നൽകാൻ നിർദേശിച്ചതിനെത്തുടർന്ന് ഉടൻ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. ഇടയ്ക്കിടെ സഹോദരനെക്കുറിച്ച് വിവരങ്ങൾ തേടുകയും നാല് തവണ ഇത് സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പോവുകയും ചെയ്തു. ഒരു സംശയവും ഇയാളെക്കുറിച്ച് തോന്നിയിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മാർച്ച് 22ന് പശുവിനെ തീറ്റാൻ പോയ നാട്ടുകാരനായ സുധാകരൻ ബണ്ടിലെ മണ്ണ് ഇളകി കിടക്കുന്നതും ഒരു ഭാഗം തെരുവു നായ്ക്കൾ ചേർന്ന് കുഴിക്കുന്നതും കണ്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇതേസ്ഥലത്ത് എത്തിയപ്പോൾ മണ്ണ് പഴയപടി തന്നെ കിടക്കുന്നത് കണ്ട് സംശയം തോന്നി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൈക്കോട്ട് കൊണ്ട് കുഴിച്ചു നോക്കിയപ്പോൾ സിമന്റ് കട്ട നിരത്തി വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ദുർഗന്ധം വമിച്ചതോടെ പൊലീസിൽ വിവരമറിയിച്ചു. ഇതേത്തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹത്തിന്റെ കൈയുടെ ഭാഗം കണ്ടെത്തുകയായിരുന്നു. ബാബുവിന്റെ കൈയിൽ പച്ചകുത്തിയിരുന്നതും നിർണായകമായി. നാട്ടുകാർ തിരച്ചിൽ നടത്തുമ്പോൾ സാബു വീട്ടിലുണ്ടായിരുന്നു. എന്നാൽ വീട്ടിൽ ഇല്ല എന്നായിരുന്നു പൊലീസ് വിളിച്ചപ്പോൾ സാബു പറഞ്ഞത്. വീതി കുറഞ്ഞ കുഴിയെടുത്ത് ചരിച്ചായിരുന്നു മൃതദേഹം കിടത്തിയിരുന്നത്. ഇതിന് മുകളിൽ കുമ്മായവും ബ്ളീച്ചിംഗ് പൗഡറും വിതറിയിരുന്നു. ഇരുവരുടെയും വീട്ടിലെ ടിവി തകർന്ന നിലയിൽ കാണപ്പെട്ടതും പൊലീസിന് സംശയം തോന്നാൻ കാരണമായി.
സംഭവത്തിന് ദൃക്‌സാക്ഷിയാണെങ്കിലും പുറത്തുപറയാതെ മൂടിവച്ച മാതാവ് പത്മാവതിയെ (52) കസ്റ്റഡിയിലെടുത്തെങ്കിലും ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം കൊണ്ടുപോകാനും കുഴിച്ചിടാനും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.