
മുംബയ്: ഐ പി എല്ലിന്റെ 15 വർഷത്തെ ചരിത്രത്തിലാദ്യമായി ഇത്തവണത്തെ പരസ്യവരുമാനം ആയിരം കോടിക്ക് മുകളിൽ ലഭിക്കുമെന്ന് ഉറപ്പായി. കൊവിഡ് മഹാമാരിയും റഷ്യ - യുക്രെയിൻ യുദ്ധവും കാരണം ലോകം എങ്ങും സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ പോലും കോടികളാണ് ബി സി സി ഐ കൈകാര്യം ചെയ്യുന്നത്. കളികളുടെ ബ്രോഡ്കാസ്റ്റിംഗ് അവകാശം വിറ്റ് ലഭിക്കുന്ന തുകയ്ക്ക് പുറമേയാണ് ഇത്ര വലിയ സംഖ്യ ബി സി സി ഐക്ക് ലഭിക്കുന്നത്. 2008ൽ ഐ പി എൽ ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ബി സി സി ഐക്ക് ഇത്രയും വലിയ തുക സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്നത്.
പ്രധാനമായും രണ്ട് വിഭാഗങ്ങളിൽ നിന്നുമാണ് ബി സി സി ഐക്ക് ഇത്തവണ പരസ്യ വരുമാനം ലഭിക്കുന്നത്. ഒന്ന് മുഖ്യ സ്പോൺസർഷിപ്പിലൂടെയും മറ്റൊന്ന് സ്പോൺസർമാരിലുണ്ടായ വർദ്ധനവിലൂടെയും. കഴിഞ്ഞ കൊല്ലം സ്പോൺസർ ആയിരുന്ന വിവോയ്ക്ക് പകരമായി ഇക്കൊല്ലം ടാറ്റ എത്തിയിരുന്നു. വിവോ ബി സി സി ഐക്ക് 400 കോടി വച്ചാണ് പ്രതിവർഷം നൽകിയിരുന്നതെങ്കിൽ ടാറ്റ 335 കോടിയാണ് നൽകുക. മുഖ്യ സ്പോൺസർഷിപ്പിൽ ഇത്രയേറെ തുകയുടെ കുറവ് വന്നിട്ടും അത് മറികടക്കാൻ ബി സി സി ഐക്ക് സാധിച്ചത് ഇക്കൊല്ലം സ്പോൺസർമാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവാണ്.
ടാറ്റയ്ക്ക് പുറമേ പണമിടപാട് ആപ്ളിക്കേഷനായ റുപേയുമായി 42 കോടിയുടെ കരാറും, സ്വിഗ്ഗി ഇൻസ്റ്റാസ്മാർട്ടുമായി 44 കോടി രൂപയുടെ കരാറും ബി സി സി ഐ ഇത്തവണ രൂപീകരിച്ചിരുന്നു. ഇതിനു പുറമേ മറ്റ് ചില സ്പോൺസർമാരെയും കണ്ടെത്തിയതിനാലാണ് 800 കോടിക്കു മേലെ തുക കണ്ടെത്താൻ ബി സി സി ഐക്ക് സാധിക്കുന്നത്. കരാറിൽ നിന്ന് പിന്മാറുന്നതിന് പകരമായി ഇക്കൊല്ലത്തെ ഐ പി എല്ലിന് 484 കോടിയും അടുത്ത കൊല്ലത്തെ ഐ പി എല്ലിന് 512 കോടി രൂപ വിവോയും ബി സി സി ഐക്ക് നൽകേണ്ടി വരും.