
മുംബയ്: ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഐ പി എല്ലിലെ ഉദ്ഘാടന മത്സരത്തിന് ഇറങ്ങുമ്പോൾ കുറിക്കപ്പെടുന്നത് ചരിത്രമാണ്. കാരണം ഇന്നത്തെ മത്സരത്തിൽ ഇത് ആദ്യമായിട്ടാണ് മഹേന്ദ്ര സിംഗ് ധോണി ക്യാപ്ടൻ സ്ഥാനമില്ലാതെ ഒരു സാധാരണ കളിക്കാരനായി ചെന്നൈയ്ക്ക് വേണ്ടി കളിക്കാനിറങ്ങുന്നത്. രണ്ട് ദിവസം മുമ്പാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനം ധോണി മാദ്ധ്യമങ്ങളെ അറിയിക്കുന്നത്. രവീന്ദ്ര ജഡേജയായിരിക്കും ഇത്തവണത്തെ ഐ പി എല്ലിൽ ചെന്നൈയെ നയിക്കുക. ക്യാപ്ടൻ സ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനവും ജഡേജയെ ക്യാപ്ടനാക്കാനുള്ള തീരുമാനവും ഇന്ത്യൻ താരത്തെ മുൻകൂട്ടി തന്നെ അറിയിച്ചിരുന്നെന്നും ധോണി പറഞ്ഞിരുന്നു.
ഐ പി എല്ലിൽ ഇത് ആദ്യമായാണ് ധോണി ചെന്നൈ ക്യാപ്ടൻ ആല്ലാതെ കളത്തിലിറങ്ങുന്നതെങ്കിലും ഇതിനു മുമ്പും ധോണി ഒരു കളിക്കാരനായി മാത്രം ചെന്നൈക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. 2012ൽ ഇംഗ്ളീഷ് കൗണ്ടി ടീമായ യോർക്ക്ഷെയറിനെതിരെ നടന്ന ഒരു ചാമ്പ്യൻസ് ട്രോഫി ടി ട്വന്റി മത്സരത്തിലാണ് ധോണി ഇതിനു മുമ്പ് ചെന്നൈ ടീമിൽ ക്യാപ്ടൻ അല്ലാതെ കളിച്ചത്. അന്ന് സുരേഷ് റെയ്നയാണ് ചെന്നൈയെ നയിച്ചത്. അന്നത്തെ മത്സരത്തിൽ വിക്കറ്റ് കീപ്പറായിരുന്ന ധോണി ഒന്ന് രണ്ട് ഓവറുകളും എറിഞ്ഞിരുന്നു.
നാല്പതുകാരനായ ധോണിയുടെ അവസാന സീസണാണ് ഇതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ 14 സീസണിലും ചെന്നൈയുടെ തലവനായിരുന്ന ധോണി ഐ പി എല്ലിന്റെ ഏറ്റവും തിളക്കമുള്ള മുഖങ്ങളിലൊന്നാണ്. ഐ പി എല്ലിന് ധോണി ശോഭ ഈ സീസണും കൂടിയെ കാണൂ എന്ന വിഷമത്തിലാണ് ആരാധകർ.