
ന്യൂഡല്‍ഹി: പാരസെറ്റമോൾ ഉൾപ്പെടെ എണ്ണൂറിലധികം അവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ കൂടും. 10.7 ശതമാനം വര്‍ദ്ധനയാണ് വിലയിൽ ഉണ്ടാകുകയെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി അറിയിച്ചു. പനി, അലര്‍ജി, ഹൃദ്രോഗം, ത്വഗ്രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ദ്ധിക്കാന്‍ പോകുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡ്രഗ് പ്രൈസിംഗ് അതോറിട്ടി മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. മൊത്ത വില സൂചികയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ 10.7 ശതമാനം വരെ വിലവര്‍ദ്ധന നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം വന്നിരിക്കുന്നത്. .