
ഇടുക്കി: മൂലമറ്റത്ത് ബസ് ജീവനക്കാരനെ കൊല്ലാൻ കേസിലെ പ്രതിയായ ഫിലിപ്പ് ഉപയോഗിച്ചത് വ്യാജ തോക്ക്. 2014ൽ എടാട്ട് സ്വദേശിയായ കൊല്ലനാണ് ഫിലിപ്പിന് തോക്ക് നൽകിയത്. ഇതിൽ ഒരേ സമയം രണ്ട് തിര നിറയ്ക്കാൻ കഴിയും. ഇയാൾ പൊലീസ് പിടിയിലാകുന്ന സമയത്ത് തോക്കിൽ രണ്ട് തിര നിറച്ചിരുന്നു.
വിദേശത്തായിരുന്ന കുട്ടു എന്ന് വിളിക്കുന്ന ഫിലിപ്പ് അടുത്തിടെയാണ് നാട്ടിലെത്തിയത്. തട്ടുകടയിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കീരിത്തോട് സ്വദേശി സനൽ സാബു (34) ആണ് കൊല്ലപ്പെട്ടത്.
ബീഫ് തീർന്നെന്ന് തട്ടുകടയുടമ പറഞ്ഞതോടെ ഫിലിപ്പ് ബഹളം വയ്ക്കുകയായിരുന്നു. കടയിലുള്ള മറ്റുള്ളവർ ഇടപെട്ടതോടെ പ്രകോപിതനായ പ്രതി വീട്ടിൽ പോയി തോക്കെടുത്തു കൊണ്ടുവരികയും, ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. ഇതുവഴി സ്കൂട്ടറിൽ വരുമ്പോഴാണ് സനലിനു വെടിയേറ്റത്. സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.