
ബംഗളൂരു: വിവാദ പരാമർശവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി രംഗത്ത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ എം പി രേണുകാചാര്യയുടെതാണ് വിവാദ പരാമർശം. മദ്രസകളിൽ ദേശവിരുദ്ധ പാഠങ്ങൾ പഠിപ്പിന്നുവെന്നാണ് രേണുകാചാര്യ ആരോപിക്കുന്നത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോടും വിദ്യാഭ്യാസ മന്ത്രിയോടും മദ്രസകൾ നിരോധിക്കണമെന്ന് രേണുകാചാര്യ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍,ഹിന്ദു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മറ്റ് സ്‌കൂളുകള്‍ നമുക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.

നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങളാണ് മദ്രസകള്‍ നല്‍കുന്നത്. നാളെ അവര്‍ നമ്മുടെ രാജ്യത്തിനെതിരെ തിരിയുമെന്നും അദ്ദേഹം പറഞ്ഞു. വളര്‍ന്ന് വലുതായിക്കഴിയുമ്പോൾ ഈ കുട്ടികളൊരിക്കലും 'ഭാരത് മാതാ കീ ജയ്' വിളിക്കില്ലെന്നും രേണുകാചാര്യ പറഞ്ഞു.
ഹിജാബ് വിവാദത്തിലും ബിജെപി എംഎൽഎ കൂടിയായ രേണുകാചാര്യ പ്രതികരിച്ചു. ഹിജാബ് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവർ കളിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.