
ജയ്‌പൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 2021 ഫെബ്രുവരിയിലാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.
രാജ്‌ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. ദൗസയിലെ ഒരു ഹോട്ടലിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്‌തുവെന്നാണ് പരാതി. കേസിൽ പ്രതികൾക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു.

കൂട്ടബലാത്സംഗം നടത്തിയ വീഡിയോ പ്രതികള്‍ ചിത്രീകരിച്ചുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞതായി പൊലീസ് അറിയിച്ചു. ദേശീയ വനിതാ കമ്മീഷന്‍ കേസിൽ ഇടപെട്ടിട്ടുണ്ട്. എത്രയും വേഗം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.
അതേസമയം ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണ രംഗത്തെത്തി. മകനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ലാല്‍ മീണ പറഞ്ഞു. കേസ് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.