chineese-plane-crash


ബീജിംഗ്: കഴിഞ്ഞ 21 ന് ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂവിലെ കുന്നിൻ പ്രദേശത്ത് തകർന്നു വീണ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക് ബോക്സും (ഫ്‌ലൈറ്റ് ഡേറ്റ റെക്കോഡർ) കണ്ടെടുത്തു. ഇത് പരിശോധിക്കുന്നതിലൂടെ അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താനാവുമെന്നാണ് അധികൃതർ കരുതുന്നത്. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോഡർ ബുധനാഴ്ചയോടെ ലഭിച്ചിരുന്നു. ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 എന്ന വിമാനമാണ് തകർന്നു വീണത്.


കഴിഞ്ഞ ദിവസത്തെ മഴയെത്തുടർന്ന് ചെളി നിറഞ്ഞ അവസ്ഥയിൽ പ്രാദേശിക സമയം രാവിലെ 9.20 നാണ് രണ്ടാമത്തെ ബ്ലാക് ബോക്സ് ലഭിച്ചത്. വിമാനം പതിച്ച സ്ഥലത്തിന് 40 മീറ്റർ മാറി ഏകദേശം ഒന്നര മീറ്റർ ആഴത്തിലാണ് ഇത് കണ്ടെടുത്തതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്ലാക് ബോക്സ് വിശദ പരിശോധനയ്ക്കായി ബീജിംഗിലേക്ക് അയച്ചിരിക്കുകയാണ്.

അപകടത്തിൽ എല്ലാ യാത്രക്കാരും മരിച്ചതായി ഇന്നലെ വൈകിട്ട് സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഒഫ് ചൈനയുടെ (സിഎഎസി) ഡെപ്യൂട്ടി ഡയറക്ടർ ഹു ഷെൻജിയാംഗ് സ്ഥിരീകരിച്ചു. വിമാനാപകടത്തിൽ ആർക്കും രക്ഷപ്പെടാൻ സാധിച്ചിട്ടില്ല. 123 യാത്രക്കാരും 9 ജീവനക്കാരും ഉൾപ്പടെ 132 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഡിഎൻഎ പരിശോധനയിലൂടെ 120 പേരെ തിരിച്ചറിഞ്ഞെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ 21ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11 ഓടെ കുൻമിംഗിൽ നിന്ന് പുറപ്പെട്ട വിമാനം ഉച്ചതിരിഞ്ഞ് 3.05 ന് ഗ്വാംഗ്ഷൂവിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, 2.22ന് ശേഷം ഗ്വാംഗ്ഷിയിലെ വനമേഖലയ്ക്ക് മുകളിൽവച്ച് 29,100 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ പാതയിൽ കാലാവസ്ഥാപരമായതോ മറ്റേതെങ്കിലും തരത്തിലെയോ അപകടങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഏവിയേഷൻ അതോറിറ്റി അറിയിച്ചു.